പ്രശസ്ത ഗായകനും മലയാള ഗാനമേള രംഗത്തെ അതികായനുമായിരുന്ന ഇടവ ബഷീർ(78) അന്തരിച്ചു. ആലപ്പുഴ ബ്ലൂ ഡയമണ്ട്‌സ് ഓര്‍ക്കസ്ട്രയുടെ സുവര്‍ണ ജുബിലി ആഘോഷങ്ങള്‍ക്കിടെയാണ് ബഷീര്‍ സ്റ്റേജില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കേരളത്തിന് അകത്തും പുറത്തും വിവിധ വേദികളിലും വിദേശത്തും ബഷീർ ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്. മലയാള ഗാനമേളവേദികളുടെ മുഖച്ഛായ മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ബഷീർ.
തിരുവനന്തപുരത്തെ ഇടവ ഗ്രാമത്തിലായിരുന്നു ബഷീറിന്റെ ജനനം.
കൊല്ലം ക്രിസ്തുരാജ് ഹൈസ്കൂളിലായിരുന്നു ബഷീറിന്റെ പഠനം. കോടമ്പള്ളി ഗോപാലപിള്ള, രത്നാകരൻ ഭാഗവതർ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം തുടങ്ങിയവരിൽനിന്ന് സംഗീതവും അഭ്യസിച്ചു. സംഗീത കോളേജിൽനിന്ന് ഗാനഭൂഷണം പൂർത്തിയാക്കിയ ബഷീർ, പിന്നീട് സംഗീതാലയ എന്ന പേരിൽ ഗാനമേള ട്രൂപ്പും ആരംഭിച്ചു.
രഘുവംശം എന്ന ചിത്രത്തിൽ എ ടി ഉമ്മറിന്റെ സംഗീത സംവിധാനത്തിലാണ് ആദ്യ ഗാനം പാടിയത്. ‘ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം പാടിയത് ബഷീറാണ്.