ചൈനയിലെ കൊവിഡ് കേസുകൾ കൂടുന്നു. ബെയ്ജിംഗ്, ഷാങ്ഹായി തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം കൊവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. ഇതോടെ ഇവിടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബീജിംഗിൽ കൂടുതൽ സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു. ഷാങ്ഹായിൽ ഒരു മാസത്തോളമായി തുടരുന്ന ലോക്ക്ഡൗണിനെതിരെ പ്രതിഷേധിച്ച് ജനക്കൂട്ടം തെരുവിലിറങ്ങി.
കടുത്ത നിയന്ത്രണങ്ങൾ മൂലം ജനങ്ങൾ കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ട്. ഭക്ഷണവും മരുന്നും ലഭിക്കാതെ ജനങ്ങൾ പ്രയാസപ്പെടുന്നതിന്റെയും പരാതിപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വീടുകളുടെയും ഫ്ളാറ്റുകളുടെയും ബാൽക്കണികളിൽ ഇറങ്ങിനിന്ന് ജനങ്ങൾ പ്രതിഷേധിക്കുന്നതിന്റെയും ബഹളംവെക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിച്ചത്.
ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ കടുത്ത നിരീക്ഷണങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ ദമ്പതിമാർ വെവ്വേറെ കിടന്ന് ഉറങ്ങണം. ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിർദേശങ്ങളും ഭരണകൂടം നൽകിയിരുന്നു.