വിപണി വിലയേക്കാളും കൂടുതല്‍ തുക ഡീസലിന് ഈടാക്കുന്ന എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ കെഎസ്ആര്‍ടിസി സുപ്രീം കോടതിയെ സമീപിച്ചു. ഈ നില തുടര്‍ന്നാല്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടേണ്ടി വരുമെന്നും സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപ്പീലില്‍ പറയുന്നു. കൂടിയ നിരക്ക് ശരിവെച്ച ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമകള്‍ക്ക് വിപണി വിലയ്ക്കാണ് ഡീസല്‍ ലഭിക്കുന്നത്. എന്നാല്‍ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസി ലിറ്ററിന് ഇരുപതിലധികം രൂപ അധികമായി നല്‍കിയാണ് ഡീസല്‍ വാങ്ങുന്നത്. ഇതിലൂടെ പ്രതിദിനം ഇരുപത് ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഈ നില തുടര്‍ന്നാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് അഭിഭാഷകന് ദീപക് പ്രകാശ് മുഖേന സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരിക്കുന്നത്.