പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തര സൂചിക അട്ടിമറിച്ചെന്നാരോപിച്ച് അധ്യാപകർ മൂല്യനിർണയം ബഹിഷ്കരിക്കുന്നത് പരീക്ഷ അട്ടിമറിക്കാനുള്ള ബോധപൂർവമായ പ്രവർത്തനമെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി.ഹയർ സെക്കണ്ടറിയിലെ കെമിസ്ട്രി വിഷയത്തിലെ ഒരു വിഭാഗം അധ്യാപകർ മാത്രമാണ് വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആശങ്ക ഉണ്ടാക്കുന്നതിനുള്ള ശ്രമം നടത്തുന്നത്. ഇത് പരീക്ഷാ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ വേണ്ടിയുള്ള ബോധപൂർവമായ ശ്രമമായേ കാണാൻ കഴിയൂ. സോഷ്യൽ മീഡിയ കൂട്ടായ്മയിൽപ്പെട്ടുപോയ നിരപരാധികളായ അധ്യാപകരെ തെറ്റിദ്ധരിപ്പി ക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഉത്തര സൂചിക അന്തിമമാക്കാൻ നിയോഗിക്കപ്പെട്ട 12 അധ്യാപകർക്ക് അച്ചടക്ക നടപടികളുടെ ഭാഗമായി മെമ്മോ നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മൂല്യനിർണയം തുടങ്ങിയ ഏപ്രിൽ 28 മുതൽ മൂന്നു ദിവസമായി പരീക്ഷാ ജോലിയിൽ നിന്ന് ഒരു വിഭാഗം അധ്യാപകർ വിട്ടുനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് ആരുടെയും രേഖാമൂലമായ അറിയിപ്പ് ലഭിച്ചിട്ടില്ല. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഒരു അറിയിപ്പ് നൽകിയിട്ടുണ്ട് . അറിയിപ്പിൽ പരീക്ഷാ ജോലിയിൽ നിന്ന് അധ്യാപകർ വിട്ടുനിൽക്കാൻ പാടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെ പരീക്ഷാ ബോർഡ് സെക്രട്ടറി മൂല്യനിർണയ പ്രവർത്തനങ്ങൾ നിർബന്ധമാണെന്നും അതിൽ പങ്കെടുക്കാതിരുന്നത് കോടതി അലക്ഷ്യം ആണെന്നുമുള്ള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സർക്കുലർ ഏപ്രിൽ പുറപ്പെടുവിച്ചു. കോടതി ഉത്തരവ് നിലവിലിരിക്കെ ബഹിഷ്കരണം നടക്കുമ്പോൾ എന്ത് കൊണ്ട് നടപടി എടുത്തില്ല എന്ന ചോദ്യം ഉയരും മന്ത്രി പറഞ്ഞു.