വിസ്മയ കേസിന്റെ വിധി കേൾക്കാൻ അച്ഛൻ ത്രിവിക്രമൻ നായർ കോടതിയിലേക്ക് തിരിച്ചത് മകൾക്ക് നൽകിയ വാഹനത്തിൽ. വാഹനത്തിന്റെ ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. മകള്‍ തനിക്കൊപ്പമുണ്ടെന്ന് വിശ്വസിക്കുന്നുവെന്ന് പറഞ്ഞ വിസ്മയയുടെ അച്ഛന് ത്രിവിക്രമന്‍ കാറിന്റെ മുന്‍ സീറ്റ് ഒഴിച്ചിട്ടിരുന്നു.
മകളുടെ മരണത്തിന് ശേഷം താന്‍ ആദ്യമായിട്ടാണ് ഈ കാര്‍ ഓടിക്കുന്നത്. ഇന്ന് വിധി കേള്‍ക്കാന്‍ കൂടെ മകളുടെ ആത്മാവുമുണ്ട്. അവള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള വണ്ടി കൂടിയാണ് ഇത്. ഞാനും മകളും മകനും കൂടി പോയിട്ടാണ് ഈ വണ്ടി വാങ്ങിയത്.”- വിസ്മയയുടെ പിതാവ് പറഞ്ഞു.
നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭർത്താവ് കിരൺ കുമാറിനുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും. കേസിൽ കിരൺ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. ഏഴു വർഷം മുതൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ കിരൺ ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തൽ. രാവിലെ പതിനൊന്നു മണിയോടെ കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ശിക്ഷയെ കുറിച്ചുളള വാദം തുടങ്ങും. ഉച്ചയോടെ കോടതി വിധി പ്രഖ്യാപിക്കാനാണ് സാധ്യത. കിരണിന് ജീവപര്യന്തം ശിക്ഷ നൽകണമെന്ന ആവശ്യമാകും പ്രോസിക്യൂഷൻ ഉന്നയിക്കുക. പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവു നൽകണമെന്നാകും പ്രതിഭാഗത്തിന്റെ വാദം.