അള്‍ട്രാ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്ന 6 ജി ടെലികോം നെറ്റ് വര്‍ക്ക് ഈ ദശകത്തിന്റെ അവസാനത്തോടെ യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങി ഇന്ത്യ. പ്രവര്‍ത്തനം തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലികോം റെഗുലേറ്ററി അതോറിറ്റി (ടി.ആര്.എ.ഐ.) യുടെ രജതജൂബിലി ആഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 6 ജി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ഒരു ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതായും മോദി പറഞ്ഞു.
ഇത് വെറും ഇന്റര്‍നെറ്റിന്റെ വേഗത വര്‍ധിപ്പിക്കല്‍ മാത്രമല്ലെന്നും, വികസനത്തിന്റെ വേഗത വര്‍ധിപ്പിക്കലും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കലുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
5 ജി നെറ്റ് വര്‍ക്ക് നിലവില്‍ വരുന്നതോടെ 450 ബില്യന്‍ ഡോളര്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലേക്ക് വന്നുചേരുമെന്നും അദ്ദേഹം പറഞ്ഞു.
5 ജി ടെക്നോളജി രാജ്യത്തിന്റെ ഭരണനിര്‍വഹണത്തില്‍ ശുഭാത്മക മാറ്റങ്ങള്‍ കൊണ്ടുവരും. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം- ചരക്കുനീക്കം തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയ്ക്കും ഇത് സഹായകമാകുമെന്നും കൂട്ടിച്ചേർത്തു.