Kerala

കൊറോണ രക്ഷക്, ക്ളെയിം നിഷേധിച്ചു. ഓംബുഡ്സ്മാനും അനുവദിച്ചില്ല. രോഗനിർണ്ണയത്തിനെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളി. 260000 രൂപയും പലിശയും നൽകുവാൻ വിധി.

കൊറോണ രക്ഷക് പോളിസി പ്രകാരുള്ള ക്ളെയിം ,രോഗനിർണ്ണയത്തിനാണ് ചികിത്സ നടത്തിയതെന്ന് കാണിച്ച് നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ കിഴക്കുംപാട്ടുകരയിലുളള കോലാടി വീട്ടിൽ കെ.വർഗ്ഗീസ് ജോൺ ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ യൂണിവേഴ്സൽ സോമ്പോ ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് മാനേജർക്കെതിരെ ഇപ്രകാരം വിധിയായതു്. വർഗ്ഗീസ് ജോൺ കോവിഡ് ബാധിച്ച് തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിലാണ് ചികിത്സ തേടിയത്.തുടർന്ന് ക്ളെയിം സമർപ്പിച്ചുവെങ്കിലും ചികിത്സ തേടിയത് രോഗനിർണ്ണയത്തിനും മൂല്യനിർണ്ണയത്തിനുമാണെന്ന് പറഞ്ഞ് നിഷേധിക്കുകയായിരുന്നു. ഇൻഷുറൻസ് ഓംബുഡ്സ്മാനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഉപഭോക്തൃകോടതിയെ സമീപിക്കുകയായിരുന്നു. കോടതി സൂക്ഷ്മമായി വസ്തുതകൾ വിശകലനം ചെയ്യുകയുണ്ടായി. പരിശോധനയിൽ വർഗ്ഗീസിന് കോവിഡ് കണ്ടെത്തിയതും ചികിത്സ നടത്തിയതും കോടതി നിരീക്ഷിച്ചു. കേവലം പരിശോധനക്ക് വേണ്ടിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന ഇൻഷുറൻസ് കമ്പനിയുടെ നിലപാട് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.ക്ളെയിം നിഷേധിച്ചത് നിയമ വിരുദ്ധമാണെന്നും സേവനത്തിലെ വീഴ്ചയാണെന്നും കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ക്ളെയിംപ്രകാരം 250000 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 5000 രൂപയും ഹർജി തിയ്യതി മുതൽ 5% പലിശയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *