ശബരിമല സ്വർണ്ണക്കാർക്കെതിരെ ജനം വിധിയെഴുതും: കെ.സുരേന്ദ്രൻ
കോഴിക്കോട്: ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായിട്ടുണ്ടെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളിലേക്ക് എസ്.ഐ.ടി അന്വേഷണം പോകുന്നില്ലെന്നും കോഴിക്കോട് മൊടക്കല്ലൂരിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പദ്മകുമാറിൻറെ അറസ്റ്റോടെ അന്വേഷണം പൂർണമായും നിലച്ചു. സ്വർണ്ണക്കൊള്ളക്കാർക്കെതിരെ ജനങ്ങൾ വിധി എഴുതും. യു.ഡി.എഫ് ഭരണകാലത്തും ദേവസ്വം ബോർഡുകളിൽ കൊള്ള നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെരണ്ട് മുന്നണികളും പ്രതിക്കൂട്ടിലാണ്. മതഭീകരവാദ സംഘടനകളുമായി ചേർന്നാണ് എൽ.ഡി.എഫും യു.ഡി.എഫും മത്സരിക്കുന്നത്. വികസനത്തെ പറ്റി രണ്ട് മുന്നണികളും സംസാരിക്കുന്നില്ല. കോഴിക്കോട് കോർപ്പറേഷനിൽ പി.എഫ്.ഐ നേതാക്കൾ സി.പി.എം നേതാക്കൾക്കൊപ്പം പ്രചരണം നടത്തുകയാണ്. യു.ഡി.എഫ് ജമാഅത്തെ ഇസ്ലാമിയുമായി പരസ്യസഖ്യത്തിലാണ്. രാഹുൽ മാങ്കൂട്ടത്തിനെ സഹായിക്കാൻ ഭരണപക്ഷത്തിൻറെ സഹായം ലഭിക്കുന്നുണ്ട്. പൊലീസ് കൃത്യമായ നിലപാട് എടുത്തിരുന്നെങ്കിൽ രാഹുൽ ഇപ്പോൾ അകത്ത് കിടന്നേനെ. എൻ.ഡി.എക്ക് ശുഭപ്രതീക്ഷയാണുള്ളത്. ഒന്നാംഘട്ടത്തിനെ പോലെ തന്നെ രണ്ടാംഘട്ടത്തിലും മുന്നേറ്റമുണ്ടാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.































