തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിൽ വന്ന് രണ്ടേമുക്കാൽ വർഷം ആകുമ്പോഴേക്കും 15,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ ബിഎംബിസി നിലവാരത്തിൽ ആക്കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മൈലക്കര – പൂഴനാട് – മണ്ഡപത്തിൻകടവ് – മണക്കാല – പേരേക്കോണം റിങ് റോഡ്, മണ്ഡപത്തിൻകടവ് – ഒറ്റശേഖരമംഗലം റോഡ് എന്നിവയുടെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അഞ്ചുവർഷംകൊണ്ട് 50 ശതമാനം പൊതുമരാമത്ത് റോഡുകൾ ബിഎംബിസി നിലവാരത്തിൽ ആക്കാൻ ആണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ രണ്ടേമുക്കാൽ വർഷം കൊണ്ട് തന്നെ ഈ ലക്ഷ്യം നേടി. ബിഎംബിസി റോഡുകൾക്ക് ഒരു കിലോമീറ്ററിന് 50 ലക്ഷം രൂപയാണ് അധിക ചെലവ്. റോഡുകൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ ഭരണ പ്രതിപക്ഷ ഭേദമില്ലാതെയാണ് ഈ സർക്കാർ നടപ്പാക്കുന്നത്. ഏഴര വർഷം കൊണ്ട് സംസ്ഥാനത്ത് എമ്പാടും വലിയ മാറ്റമാണ് റോഡുകളുടെ കാര്യത്തിൽ കാണാനാകുന്നതെന്നും മന്ത്രി പറഞ്ഞു.
ഒറ്റശേഖരം, കള്ളിക്കാട് ഗ്രാമപഞ്ചായത്തുകളെ മലയോര ഹൈവേയുമായി ബന്ധിപ്പിച്ച് കടന്നുപോകുന്ന പ്രധാന ഗ്രാമീണ റോഡാണ് മൈലക്കര – പൂഴനാട് – മണ്ഡപത്തിൻകടവ് – മണക്കാല -പേരേകോണം റിംഗ് റോഡ്. 2021 22 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി പത്തു കോടി രൂപ അനുവദിച്ചാണ് റോഡ് ബി എം ബി സി നിലവാരത്തിൽ നവീകരിച്ചത്. മണ്ഡപത്തിൻകടവ് ഒറ്റശേഖരമംഗലം റോഡിൻ്റെ നവീകരണത്തിനായി 2.5 കോടി രൂപ അനുവദിച്ച് പ്രവർത്തി പൂർത്തീകരിച്ചിട്ടുണ്ട്.
+ There are no comments
Add yours