India Kerala

വിധിപ്രകാരം ടിവിയുടെ വിലയും നഷ്ടവും നൽകിയില്ല, മൈജി ഉടമക്ക് പോലീസ് മുഖേനെ വാറണ്ട്.

ഉപഭോക്തൃ കോടതിയുടെ വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കാഞ്ഞാണി കിഴക്കൂട്ട് വീട്ടിൽ ദേവരാജൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കറുപ്പം റോഡിലെ മൈജി ഉടമക്കെതിരെയും ഹരിയാനയിലെ ഡിബിജി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും വാറണ്ട് അയക്കുവാൻ ഉത്തരവായത്. ദേവരാജൻ വാങ്ങിയ ടി വി തകരാറിലായതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ടി വി യുടെ വില 19199 രൂപയും നഷ്ടപരിഹാരം 5000 രൂപയും ചിലവിലേക്ക് 3000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ വിധി എതിർകക്ഷികൾ പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ദേവരാജൻ ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാനും ഒരു ലക്ഷം രൂപ വരെ പിഴശിക്ഷ വിധിക്കുവാനും ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാണ്. ഈ സാഹചര്യത്തിൽ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ. റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷികൾക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *