ഉപഭോക്തൃ കോടതിയുടെ വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കാഞ്ഞാണി കിഴക്കൂട്ട് വീട്ടിൽ ദേവരാജൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കറുപ്പം റോഡിലെ മൈജി ഉടമക്കെതിരെയും ഹരിയാനയിലെ ഡിബിജി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും വാറണ്ട് അയക്കുവാൻ ഉത്തരവായത്. ദേവരാജൻ വാങ്ങിയ ടി വി തകരാറിലായതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ടി വി യുടെ വില 19199 രൂപയും നഷ്ടപരിഹാരം 5000 രൂപയും ചിലവിലേക്ക് 3000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ വിധി എതിർകക്ഷികൾ പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ദേവരാജൻ ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാനും ഒരു ലക്ഷം രൂപ വരെ പിഴശിക്ഷ വിധിക്കുവാനും ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാണ്. ഈ സാഹചര്യത്തിൽ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ. റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷികൾക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
മാധ്യമ പ്രവർത്തനത്തിൽ ബാലസൗഹൃദ നയം അനിവാര്യം: മന്ത്രി വീണ ജോർജ്
തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിയുകയോ ചിന്തിക്കുകയോ ചെയ്യാത്ത വിഭാഗങ്ങളാണ് കുഞ്ഞുങ്ങളെന്നും അതിനാൽത്തന്നെ മാധ്യമ പ്രവർത്തനത്തിൽ ബാലസൗഹൃദ നയം അനിവാര്യമാണെന്നും ആരോഗ്യ, വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. കേരള മീഡിയ അക്കാദമി യുനിസെഫിന്റെ സഹകരണത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശിശു സൗഹൃദമാധ്യമ പ്രവർത്തനം സംബന്ധിച്ച വട്ടമേശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാർഗരേഖ പ്രകാശനവും വീണ ജോർജ്ജ് നിർവ്വഹിച്ചു. കുട്ടികളുടെ നേട്ടങ്ങൾ, പ്രശ്നങ്ങൾ എന്നിങ്ങനെ അവരുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾ രണ്ടു വിധത്തിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിയമപരമായ തർക്കങ്ങളിലേർപ്പെടേണ്ടി വരുന്ന Read More…
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രവികുമാർ (29) എന്ന യുവാവിനെ കാണ്മാനില്ല
തൃശൂർ പടിഞ്ഞാറെ കോട്ടയിലുള്ള ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും 2021 ഒക്ടോബർ 16 മുതൽ സ്നേഹനിര രാജ മകൻ രവികുമാർ (29) എന്ന യുവാവിനെ കാണാതായിട്ടുണ്ട്. അടയാള വിവരം- അഞ്ചടി രണ്ടിഞ്ചു ഉയരം, മെലിഞ്ഞ ശരീരം, കറുത്ത നിറം. ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു. നാളിതുവരെ ആളെ കണ്ടെത്തിയിട്ടില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സബ് ഇൻസ്പെക്ടർ അറിയിച്ചു.