കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെ അനുകൂലിച്ച നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഫേസ്ബുക്കിൽ കമന്റ് ഇട്ട എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവൻ. “ഗോഡ്സെയിൽ അഭിമാനം” എന്നായിരുന്നു അവരുടെ കമന്റ്.
“വൈ ഐ കിൽ ഗാന്ധി” എന്ന പുസ്തകം വായിച്ചതിന് ശേഷമാണ് ഗോഡ്സെയെ പിന്തുണയ്ക്കുന്ന നിലപാടിലേക്ക് എത്തിയതെന്ന് ഷൈജ ആണ്ടവൻ പറഞ്ഞു. ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചിന്തിപ്പിക്കുന്നതാണ്, ഇന്ത്യൻ ജനത അത് അറിഞ്ഞിരിക്കണം എന്നും അവർ കൂട്ടിച്ചേർത്തു. ഗോഡ്സെ പറഞ്ഞ കാര്യങ്ങൾ കാരണം പല യാഥാർത്ഥ്യങ്ങളും നമ്മൾ അറിഞ്ഞെന്നും അവർ വാദിച്ചു.
ഗാന്ധിയെ കൊന്നതിന് ഗോഡ്സേക്ക് വധശിക്ഷ ലഭിച്ചെങ്കിലും താൻ വയലൻസിനെ അംഗീകരിക്കുന്നില്ലെന്നും ഷൈജ ആണ്ടവൻ വ്യക്തമാക്കി. ഗാന്ധിയുടെ കൊലപാതകത്തെ കുറിച്ച് താൻ കമന്റിൽ ഒന്നും പറഞ്ഞിട്ടില്ലെന്നും അവർ അവകാശപ്പെട്ടു.
വിവാദമായതിന് പിന്നാലെ ഷൈജ ആണ്ടവൻ തന്റെ കമന്റ് ഡിലീറ്റ് ചെയ്തു. എസ്.എഫ്.ഐ, കെ.എസ്.യു, ഡി.വൈ.എഫ്.ഐ സംഘടനകളുടെ പരാതിയിൽ ഷൈജ ആണ്ടവന് എതിരെ കുന്നമംഗലം പോലീസ് ഐപിസി 153 പ്രകാരം കേസെടുത്തിട്ടുണ്ട്. മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധി നിന്ദ നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.