തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ കാപട്യം നിറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം വെറും നുണയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി നൽകിയ കത്തിൽ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല. അവർ നൽകിയ കത്ത് ഒരിക്കലും പുറത്തുവരില്ലെന്നു കരുതിയാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. റിപ്പോർട്ട് പുറത്തുവിടുമ്പോൾ സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നാണ് ഹേമ കമ്മിറ്റി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്നതാണ് സുപ്രീം കോടതി മാർഗനിർദ്ദേശം. ഇതൊന്നും പുതിയ കാര്യമല്ല. ഇതൊന്നും റിപ്പോർട്ടിൻ മേൽ നടപടി എടുക്കാനുള്ള തടസവുമല്ല. പോക്സോ നിയമ പ്രകാരം വരെ കേസെടുക്കേണ്ട സംഭവങ്ങൾ റിപ്പോർട്ടിലുണ്ട്.
നാലര വർഷം വേട്ടക്കാരെ ചേർത്തുപിടിച്ചു എന്നാണ് സതീശൻ ആരോപിച്ചത്. മുഖ്യമന്ത്രി തന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.