പാലക്കാട്: കേരളത്തിലെ സാമൂഹിക ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കായി നടന്ന മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയായെങ്കിലും ഇനിയും 3,95,274 പേര്‍ മസ്റ്ററിങ് ചെയ്യാനുണ്ട്. വാര്‍ധക്യ, വിധവ, വികലാംഗ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്കാണ് മസ്റ്ററിങ് നടപടികള്‍ നടന്നത്. സെപ്റ്റംബര്‍ 30 വരെ സർക്കാര്‍ അനുവദിച്ച സമയ പരിധിക്കുള്ളില്‍ 46,46,567 പേരാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അനുവദിച്ച സമയം കഴിഞ്ഞെങ്കിലും എല്ലാ മാസവും 1 മുതല്‍ 20 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ് നടത്താനാകും. ഇങ്ങനെ ചെയ്താല്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുമെങ്കിലും മുടങ്ങിയ മാസങ്ങളിലെ പെന്‍ഷന്‍ കിട്ടാനിടയില്ല. മരിച്ചവരുടെ പേരില്‍ പോലും പെന്‍ഷന്‍ കൈപ്പറ്റിയ സംഭവങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് മസ്റ്ററിങ് നടപടികള്‍ സർക്കാര്‍ കര്‍ശനമാക്കിയത്.