Kerala

വിധിപ്രകാരം 83967 രൂപ നഷ്ടം നൽകി ബ്രിട്ടാനിയ,40 രൂപ വിലയുള്ള ബിസ്ക്കറ്റ് പാക്കറ്റിൽ 51 ഗ്രാം കുറവിന്.

ബിസ്ക്കറ്റ് പാക്കറ്റുകളിൽ തൂക്കം കുറവ് ആരോപിച്ച് ഫയൽ ചെയ്ത കേസിലെ വിധിയെത്തുടർന്ന് ബ്രിട്ടാനിയ കമ്പനി നഷ്ടവും ചിലവും പലിശയും നൽകി. വരാക്കര തട്ടിൽ മാപ്രാണത്തുകാരൻ വീട്ടിൽ ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലെ വിധിയാണ് ബ്രിട്ടാനിയ കമ്പനി പാലിച്ചതു്. ജോർജ് തട്ടിൽ വരാക്കര ചുക്കിരി റോയൽ ബേക്കറിയിൽ നിന്ന് ബാംഗ്ളൂരിലുള്ള ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഉൽപ്പാദിപ്പിക്കുന്ന ന്യൂട്രി ചോയ്സ് തിൻ ആരോ റൂട്ട് ബിസ്ക്കറ്റ് രണ്ട് പാക്കറ്റുകളാണ് വാങ്ങുകയുണ്ടായത്. ഒരു പാക്കറ്റിന് 40 രൂപയായിരുന്നു വില.പാക്കറ്റുകളിൽ രേഖപ്പെടുത്തിയ തൂക്കം 300 ഗ്രാമായിരുന്നു. തൂക്കത്തിൽ സംശയം തോന്നിയ ജോർജ് തൂക്കം പരിശോധിച്ചപ്പോൾ ഒരു പാക്കറ്റ് 268 ഗ്രാമും അടുത്തതു് 249 ഗ്രാമുമാണ് ഉണ്ടായിരുന്നതു്.തുടർന്ന് ജോർജ് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ബ്രിട്ടാനിയ കമ്പനിയുടെ ഇപ്രകാരമുള്ള പ്രവൃത്തി അനുചിത ഇടപാടാണെന്ന് കോടതി നിരീക്ഷിച്ചു.ഒരു പാക്കറ്റിൽ ഇപ്രകാരം കുറവുണ്ടെങ്കിൽ അനേകം പാക്കറ്റുകൾ വില്പന നടത്തുമ്പോൾ എത്രമാത്രം ഉപഭോക്താക്കൾ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് സംഭവിച്ച സാമ്പത്തിക നഷ്ടത്തിനും വിഷമതകൾക്കും പരിഹാരമായി 50000 രൂപയും ചിലവിലേക്ക് 10000 രൂപയും ഹർജിതിയ്യതി മുതൽ 9% പലിശയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. തുടർന്ന് വിധിപ്രകാരം ബ്രിട്ടാനിയ കമ്പനി 83967 രൂപ ഡിമാൻ്റ് ഡ്രാഫ്റ്റ് മുഖേനെ ഹർജിക്കാരന് നൽകുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *