India Kerala Politics

നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരായ ഇടത് വലത് ദുഷ്പ്രചരണം തോൽവി ഭയന്ന് – അഡ്വ കെ.കെ അനീഷ്കുമാർ.

തൃശ്ശൂർ: നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തിനെതിരെ ഇടതും വലതും ദുഷ്പ്രചരണം നടത്തുന്നത് തൃശ്ശൂരിലെ തോൽവി മുന്നിൽ കണ്ടാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ. ഗുരുവായൂരിൽ പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് മുഹൂർത്തം നോക്കി ബുക്ക് ചെയ്തിരുന്ന വിവാഹങ്ങൾ ക്യാൻസൽ ചെയ്യിപ്പിച്ചുവെന്ന കള്ളപ്രചരണം ഇതിൻ്റെ ഭാഗമായിരുന്നു. ഒരു വിവാഹവും ക്യാൻസൽ ചെയ്യിപ്പിച്ചിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം വ്യക്തമാക്കിയിട്ടും ദുഷ്പ്രചരണം തുടർന്നു. വിവാഹം ബുക്ക് ചെയ്തവർക്കൊന്നും ഇല്ലാത്ത പരാതിയാണ് കമ്മൂണിസ്റ്റ് കോൺഗ്രസ്സ് നേതാക്കൾക്ക് ഉണ്ടായത്. ഗുരുവായൂരിൽ വിവാഹത്തിന് മുഹൂർത്തമില്ലെന്ന് പോലും അറിയാത്ത മാർക്സിസ്റ്റ് നേതാക്കൾക്ക് ഇപ്പോൾ വിശ്വാസികളുടെ കാര്യങ്ങളിലെ വേവലാതി കാണുന്നതിൽ കൗതുകമുണ്ട്. പ്രധാനമന്ത്രിയുടെ സാന്നിധ്യം വിവാഹത്തിന് ഉണ്ടായതിൽ അന്നവിടെ വിവാഹം നടത്തിയവരൊക്കെ അതീവ സന്തോഷം പങ്കുവെക്കുമ്പോഴാണ് മറുഭാഗത്ത് ഈ കുപ്രചരണം നടത്തുന്നത്. ഭക്തരെ ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി വളരെ വേഗത്തിൽ ക്ഷേത്ര ദർശനവും വിവാഹ ചടങ്ങും പൂർത്തിയാക്കി മടങ്ങിയത്. ജില്ലാ ഭരണകൂടവും പോലീസും ജനങ്ങളെ ബുദ്ധിമുട്ട് പരമാവധി കുറച്ച് സന്ദർശനം ഭംഗിയാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ടി.എൻ പ്രതാപൻ എം.പിയും മുരളി പെരുനെല്ലി MLAയും പ്രധാനമന്ത്രിയെ ഹെലിപാഡിൽ സ്വീകരിക്കാനെത്താതിരുന്നത് രാഷ്ടീയ അസഹിഷ്ണുത കൊണ്ടാണ്. പ്രധാനമന്ത്രി സ്വന്തം മണ്ഡലത്തിലെത്തുമ്പോൾ ബഹിഷ്കരണം നടത്തുന്ന ജനപ്രതിനിധികൾ ജനാധിപത്യത്തെയാണ് വെല്ലുവിളിക്കുന്നത്.ജയിപ്പിച്ച് വിട്ട ജനങ്ങൾക്ക് അപമാനമാണ് ഇത്തരം ജനപ്രതിനിധികൾ. ഒരു ലോക്സഭാ അംഗത്തിന് ചേരാത്ത നാണംകെട്ട പ്രവർത്തികളിലൂടെ ലോക്സഭയിൽ തുടർച്ചയായി അച്ചടക്ക നടപടിയ്ക്ക് വിധേയനായ ടി.എൻ പ്രതാപൻ സ്വീകരിക്കാനെത്താതിരുന്നത് സന്ദർശനത്തിൻ്റെ ശോഭ വർദ്ധിപ്പിച്ചിട്ടേയുള്ളൂവെന്നും അനീഷ്കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *