ന്യൂഡൽഹി: അന്തർസംസ്ഥാന ശിശുകടത്ത് ശൃംഖലയെ തകർത്ത് ഡൽഹി പോലിസ്. മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നറിഞ്ഞ പോലിസ് സംഘം നടത്തിയ പ്രത്യേക ഓപ്പറേഷനിൽ 12 പേരെ അറസ്റ്റ് ചെയ്യുകയും അഞ്ച് നവജാത ശിശുക്കളെ രക്ഷപ്പെടുത്തുകയും ചെയ്തു.
പിടിയിലായവർ വിവിധ സംസ്ഥാനങ്ങളിലായി നവജാത ശിശുക്കളെയും കുഞ്ഞുങ്ങളെയും അനധികൃതമായി വിൽക്കുകയും കടത്തുകയും ചെയ്തിരുന്ന സംഘടിത ശൃംഖലയിലെ അംഗങ്ങളാണെന്ന് പൊലീസ് വ്യക്തമാക്കി.
രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളെ സുരക്ഷിത സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘത്തിൻ്റെ പ്രവർത്തനരീതി, വിവിധ സംസ്ഥാനങ്ങളുമായുള്ള ബന്ധങ്ങൾ, പ്രതികളുടെ വ്യക്തിഗത പങ്ക് എന്നിവ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ശൃംഖലയിലെ മറ്റ് അംഗങ്ങളെ കണ്ടെത്തുന്നതിനും കേസിൻ്റെ വ്യാപ്തി പരിശോധിക്കുന്നതിനുമായി കൂടുതൽ അന്വേഷണം തുടരുകയാണ്.





