Health Kerala Medical News Politics

ഹൃദയരാഗം ക്യാമ്പയിന് തുടക്കം കുറിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ

ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി രോഗനിർണയം നടത്തുന്നതിനായി ”ഹൃദയരാഗം” എന്ന പ്രത്യേക ക്യാമ്പയിന് വകുപ്പ് തുടക്കം കുറിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം, സ്‌ക്രീനിംഗ്, ചികിത്സ എന്നിവയ്ക്ക് ഏകോപിത ചികിത്സ ഉറപ്പാക്കുവാനായി നടപ്പിലാക്കുന്ന സാമൂഹികാധിഷ്ഠിത പൊതുജനാരോഗ്യ കാമ്പയിനാണ് ഹൃദയരാഗമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയാണ് ക്യാമ്പയിൻ നടപ്പാക്കുക. 18 വയസ്സിനു മുകളിലുള്ള എല്ലാവരെയും ഉൾപ്പെടുത്തി സ്‌ക്രീനിംഗും രോഗസാധ്യതാ വിശകലനവും നടത്തി ഓരോ വ്യക്തിയെയും mild, moderate, high റിസ്‌ക് വിഭാഗങ്ങളായി തരംതിരിക്കുകയും, രോഗസാധ്യത കണ്ടെത്തുന്നവരെ വിദഗ്ധ ചികിത്സ, പരിശോധന, ചികിത്സ, തുടർസേവനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. ഉയർന്ന റിസ്‌കുള്ളവർക്ക് 24 മണിക്കൂറിനുള്ളിലും, മറ്റുള്ളവർക്ക് രണ്ടാഴ്ചയ്ക്കുള്ളിലും പരിശോധന, ചികിത്സ എന്നിവ ഉറപ്പാക്കും.

 പുതുതായി രോഗം കണ്ടെത്തുന്ന ഓരോ വ്യക്തിയെയും രജിസ്റ്റർ ചെയ്ത് ഒരു വ്യക്തിഗത ഹെൽത്ത് ഡയറി നൽകുകയും, ചികിത്സ, ജീവിതശൈലി പരിവർത്തനം എന്നിവ ഉൾപ്പെടുന്ന ചിട്ടയായ തുടർപരിശോധനാ ക്രമത്തിൽ ഉൾപ്പെടുത്തുകയും ചെയ്യും. ഗൃഹസന്ദർശനം നടത്തിയുള്ള സർവ്വേ, റിസ്‌ക് വിലയിരുത്തൽ, സ്‌ക്രീനിംഗ് ക്യാമ്പുകൾ, ആരോഗ്യമേളകൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ജീവിതശൈലി മാറ്റത്തിനുള്ള പിയർ സപ്പോർട്ട് ഗ്രൂപ്പുകൾ, രോഗനിർണ്ണയത്തിനുള്ള പരിശോധനകൾ, അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കൽ എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ഘടകങ്ങൾ.

 [വട്ടിയൂർക്കാവ് (തിരുവനന്തപുരം), ഇടുക്കി (ഇടുക്കി ജില്ല), നിലമ്പൂർ (മലപ്പുറം)] എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ക്യാമ്പയിൻ നടപ്പിലാക്കുന്നത്. വരും ദിവസങ്ങളിൽ വിളംബര ജാഥ നടത്തി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടും. പിന്നീട് സംസ്ഥാനവ്യാപകമായി പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ജനസംഖ്യാധിഷ്ഠിത സർവ്വേ ശൈലി (SHAILI) ആപ്പ് വഴിയും സ്‌ക്രീനിംഗ് JAK PH ആപ്പ് വഴിയുമാണ് നടത്തുന്നത്. ഇ-ഹെൽത്ത് ഹോസ്പിറ്റൽ മാനേജ്‌മെന്റ് സംവിധാനം വഴിയാണ് രോഗനിർണയം, ചികിത്സ, തുടർപരിശോധനാ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തുന്നത്. കാമ്പയിൻ പ്രവർത്തനങ്ങളുടെ നിരീക്ഷണത്തിന് തത്സമയ ഡാഷ്‌ബോർഡുകൾ ലഭ്യമാക്കും. സർവ്വേ / സ്‌ക്രീനിങ് സംബന്ധമായ വിവരങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ നിരീക്ഷിച്ച് തുടർപരിശോധനകൾ ആവശ്യമായവർക്ക് അവ ലഭ്യമാക്കുകയും ചെയ്യും.

മാനസികാരോഗ്യ കേന്ദ്രങ്ങൾ ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകളെന്ന പേരിലാകും ഇനി അറിയപ്പെടുക.  ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പേരുമാറ്റം. സന്തോഷവും സൗഖ്യവും പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങളായി ഇവയെ മാറ്റുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു. ഭൗതിക സാഹചര്യങ്ങളും ആവശ്യമായ ജീവനക്കാരെയും ഇതിനായി നിയോഗിക്കും.

നിലവിലുള്ള മാനസികാരോഗ്യ കേന്ദ്രങ്ങളിൽ പ്രധാനമായും രോഗനിർണയം, ചികിത്സ, മരുന്ന്, കൗൺസലിങ് തുടങ്ങിയ സേവനങ്ങളാണുള്ളത്. ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ മാനസിക അസ്വാസ്ഥ്യമുള്ളവർക്ക് മാത്രമല്ല, മാനസികമായി ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രയോജനപ്പെടുന്ന തരത്തിൽ മാറ്റുകയാണ് ലക്ഷ്യം. കൗൺസലിങ്, മാനസികാരോഗ്യ ബോധവത്കരണം, സ്‌ട്രെസ് മാനേജ്‌മെന്റ്, ജീവിതശൈലി ഇടപെടലുകൾ തുടങ്ങിയവ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. യുവാക്കളിൽ വർധിച്ചുവരുന്ന സമ്മർദ്ദം, ഏകാന്തത, ലഹരി ഉപയോഗത്തിലേക്കുള്ള സാധ്യത, പഠന-തൊഴിൽ സംബന്ധമായ ആശങ്കകൾ തുടങ്ങിയവ നേരത്തെ തിരിച്ചറിയുന്നതിന് ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

24*7 സ്‌പെഷ്യാലിറ്റി സേവനം ലഭ്യമാക്കുന്ന ജില്ലാ ആശുപത്രികളിലും ജനറൽ ആശുപത്രികളിലും ഇനി പ്രതീക്ഷാ കേന്ദ്രങ്ങളെന്ന് അറിയപ്പെടും. പദ്ധതിയുടെ ആദ്യഘട്ടമായി പുനലൂർ താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച സേവനം പത്താം തീയതിയോടെ പൂർണ്ണ സജ്ജമാകും. ഓരോ ജില്ലയിലും ഒരു പ്രതീക്ഷ കേന്ദ്രമെങ്കിലും സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്‌സ്, ഗൈനക്കോളജി തുടങ്ങിയ സ്‌പെഷ്യാലിറ്റി സേവനങ്ങളാണ് ഉറപ്പാക്കുന്നത്. ആവശ്യാനുസരണം ജീവനക്കാരെ പുനർവിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ സന്ദർശിച്ച് സാഹചര്യങ്ങൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മാറ്റങ്ങൾ വരുത്തുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *