ന്യൂഡൽഹി: രാജ്യത്തെ ജലസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സമയബന്ധിതമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനുപുറമെ തുടർച്ചയായ അവലോകനം നടത്തുകയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജൽ ശക്തി മന്ത്രാലയം സംഘടിപ്പിച്ച ദ്വിദിന ദേശീയ ജല ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചകോടി ഒറ്റത്തവണത്തെ പരിപാടിയായി മാറരുതെന്നും തീരുമാനങ്ങളുടെ തുടർനടപടികൾ നിരന്തരം വിലയിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നഗരവൽക്കരണവും ജനസംഖ്യാ വർധനയും മൂലമുള്ള ഭാവിയിലെ ജല ആവശ്യങ്ങൾ നേരിടാൻ നഗര തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാകണമെന്ന് മോദി ആവശ്യപ്പെട്ടിട്ടുണ്ട്. ജലം സംരക്ഷിക്കുന്ന സാങ്കേതികവിദ്യകളുടെ ഉപയോഗം വ്യാപകമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ജനപങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ‘ജൽ ഉത്സവ്’ പ്രോത്സാഹിപ്പിക്കണമെന്നും അണക്കെട്ടുകളുടെ സുരക്ഷയ്ക്കായി ഓരോ മൺസൂണിന് മുമ്പും കർശനമായ മുന്നൊരുക്കങ്ങൾ നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജലപരിപാലന രംഗത്തെ അറിവും ശേഷിയും ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.





