ചണ്ഡിഗഢ്: രാജ്യവ്യാപകമായി കൽക്കരി ക്ഷാമം രൂക്ഷമായതോടെ പഞ്ചാബിലെ വൈദ്യുതി പ്രതിസന്ധി കൂടുതൽ ഗുരുതരമാണെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി തരുണ്പ്രീത് സിങ് സോൺഡ് പറഞ്ഞു. കൽക്കരി ലഭ്യത കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം 1,500 മെഗാവാട്ട് കുറഞ്ഞതായും പ്രധാന താപവൈദ്യുത നിലയങ്ങൾ കുറഞ്ഞ ശേഷിയിൽ പ്രവർത്തിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്താകെ ഏകദേശം 63 ജിഗാവാട്ട് വൈദ്യുതി വിതരണത്തെ കൽക്കരി ക്ഷാമം ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ നിന്നുള്ള കൽക്കരി വിതരണം കുറഞ്ഞത് രാജ്പുര, തൽവാണ്ടി സാബോ താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ഇതോടെ പഞ്ചാബിലെ വൈദ്യുതി സംവിധാനത്തിൽ കൂടുതൽ സമ്മർദം ഉണ്ടായിരിക്കുകയാണ്. കൽക്കരി ക്ഷാമം പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തരമായി ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാനത്തെ ജനങ്ങൾക്കും വ്യവസായങ്ങൾക്കും തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.





