തിരുവനന്തപുരം: വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജെൻഡർ പാർക്കിൽ ഒരുക്കിയ ‘ആർപ്പോ: വരെയും വരിയും പിന്നല്പം മൊഹബത്തും’ സ്ത്രീകൾക്ക് വേണ്ടിയുള്ള വലിയൊരു വേദിയും സ്വപ്ന വേദിയുമാണെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ത്രീകൾക്ക് ഒരു പരിധിയുമില്ലാതെ ആശയങ്ങളും അഭിപ്രായങ്ങളും ചിന്തകളും പങ്കുവയ്ക്കാനാകും. ഇത് ജെൻഡർ പാർക്കിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചിടത്തോളം അതിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ളൊരു വേദി കൂടിയാണിത്. പലതരത്തിലുള്ള ജീവിത സാഹചര്യങ്ങൾ കാരണം പുറത്തേക്ക് പറയാൻ കഴിയാത്ത ഒരുപാട് ആശയങ്ങൾ ഉണ്ടാകാം. പുറത്ത് പറയാൻ കഴിയാത്ത കാര്യങ്ങളോ ആശയമോ ഭരണകൂടങ്ങളെ അറിയിക്കേണ്ട അഭിപ്രായമോ ആകട്ടെ. അതെല്ലാം പങ്കുവയ്ക്കാനാകും. ഇതൊരു സ്വാതന്ത്ര്യത്തിന്റെ ഇടമാണ്. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ഓൺലൈൻ വഴി പരിപാടി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
