ന്യൂഡൽഹി: വനിതകളുടെ രാഷ്ട്രീയ പ്രതിനിധാനം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് വനിതാ സംവരണ ബിൽ ഇന്ന് പാർലമെൻ്റിൽ ചർച്ചയ്ക്കെടുക്കുന്നു. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യുന്നതാണ് ഈ ബിൽ.
2029ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് നിയമം നടപ്പാക്കാനാണ് കേന്ദ്രസർക്കാരിൻ്റെ പദ്ധതി. ഇതോടൊപ്പം മണ്ഡല പുനർനിർണ്ണയം ഉൾപ്പെടുന്ന മറ്റ് നിയമ നിർദ്ദേശങ്ങളും പരിഗണനയിൽ വരും.
ബിൽ ചരിത്രപരമായ നീക്കമാണെന്ന് കേന്ദ്രം വിലയിരുത്തുമ്പോൾ, മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കുന്നതിൽ പ്രതിപക്ഷം ആശങ്ക ഉയർത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ പ്രതിനിധാനത്തെ ഇത് ബാധിക്കുമോയെന്നതാണ് പ്രധാന ആശങ്ക.
ബിൽ സംബന്ധിച്ച ചർച്ചകൾ പാർലമെൻ്റിൽ ശക്തമായി മുന്നോട്ട് പോകാനാണ് സാധ്യത.
ബില്ല് പാസായാല്‍ ലോക്‌സഭയിലെ നിലവിലെ സീറ്റില്‍ നിന്ന് 850 സീറ്റായി ഇതോടെ വര്‍ധിക്കും. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘവാള്‍ ആണ് ലോക് സഭയില്‍ ബില്ല് അവതരിപ്പിക്കുന്നത്. വനിത സംവരബില്ല്, മണ്ഡല പുനര്‍ നിര്‍ണയ ബില്ല്, കേന്ദ്ര ഭരണ നിയമ ബില്ല് തുടങ്ങി മൂന്ന് ബില്ലുകളാണ് കേന്ദ്രം ഇന്ന് അവതരിപ്പിക്കുന്നത്. ഈ മൂന്ന് ബില്ലുകളേയും എതിര്‍ത്ത് വോട്ട് ചെയ്യുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ ബില്ല് പാസാകാന്‍ കഴിയൂ.
വനിത സംവരണ ബില്ലിനെ അല്ല തങ്ങള്‍ എതിര്‍ക്കുന്നതെന്നും മറിച്ച് മണ്ഡല പുനര്‍ നിര്‍ണയ ബില്ലിനെയാണ് എതിര്‍ക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ വെല്ലുവിളിച്ച് ഡിഎംകെ എംപിമാര്‍ കറുത്ത വസ്ത്രം ധരിച്ച് പാര്‍ലമെന്റിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.





