കൊല്ലം ജില്ലയിലെ പുനലൂരിൽ തെരുവുനായയുടെ ആക്രമണത്തെ തുടർന്ന് റാബീസ് ബാധിച്ച് ഏഴ് വയസുകാരി മരിച്ച സംഭവത്തിൽ നാല് സർക്കാർ ഡോക്ടർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
പത്തനാപുരം സ്വദേശിനിയായ നിയ ഫൈസൽ വീടിന് മുന്നിൽ കളിക്കുന്നതിനിടെയാണ് തെരുവുനായ ആക്രമിച്ചത്. തുടർന്ന് ചികിത്സയ്ക്കിടെ കഴിഞ്ഞ വർഷം മേയ് മാസത്തിൽ കുട്ടി മരണപ്പെട്ടു. റാബീസ് വാക്സിൻ എടുത്ത കുട്ടിക്ക് പേവിഷ ബാധയേറ്റത് സംസ്ഥാനത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ആദ്യം പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ചികിത്സയിൽ വീഴ്ചയുണ്ടെന്നാരോപിച്ചാണ് ഡോക്ടർമാർക്കെതിരെ കേസ് എടുത്തതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.





