സ്കൂൾ അടയ്ക്കുന്ന ഓഗസ്റ്റ് 21-ന് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ നിശ്ചയിച്ചതിലൂടെ സ്കൂളുകളിലെ ഓണാഘോഷ പരിപാടികൾ അട്ടിമറിക്കാനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ വി. ഉണ്ണികൃഷ്ണൻ ആരോപിച്ചു.
ഓഗസ്റ്റ് 21-ന് സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടക്കുമ്പോൾ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്താനുള്ള തീരുമാനം എന്ത് ഉദ്ദേശത്തോടെയാണെന്ന് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരേ സ്കൂളിൽ ഒരേ സമയം പരീക്ഷയും ഓണാഘോഷവും എങ്ങനെ നടത്താനാകുമെന്ന് വിദ്യാഭ്യാസവകുപ്പ് മറുപടി പറയണമെന്നും വി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസവകുപ്പ് സ്കൂളുകളിലെ ഓണാഘോഷ പരിപാടികൾ അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാർത്ഥികൾക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കുന്ന തരത്തിലുള്ള പരീക്ഷാ ക്രമീകരണം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





