ജയ്പുർ: രാജ്യത്തിൻ്റെ സാംസ്‌കാരികവും ആത്മീയവുമായ പൈതൃകം സംരക്ഷിക്കുന്നതിനും കൊളോണിയൽ ഭരണവുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ നീക്കം ചെയ്ത് ദേശീയ ആത്മാഭിമാനം വീണ്ടെടുക്കുന്നതിനുമായി സർക്കാർ പ്രവർത്തിച്ചുവരികയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ.
സിരോഹി ജില്ലയിൽ 74 കോടിയിലധികം രൂപ ചെലവിൽ നടപ്പാക്കുന്ന 41 വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജസ്ഥാനിലെ ഏക ഹിൽസ്റ്റേഷനായ മൗണ്ട് അബുവിന് “അബു രാജ്” എന്ന് മാറ്റിയ പേര് മുഖ്യമന്ത്രി ഔദ്യോഗികമായി സമർപ്പിച്ചു. സംസ്ഥാനത്തിൻ്റെ ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “വിരാസത് ഭി, വികാസ് ഭി” (പൈതൃകവും വികസനവും) എന്ന കാഴ്ചപ്പാടിനൊപ്പമാണ് ഈ പേരുമാറ്റമെന്നും സാംസ്‌കാരിക പൈതൃക സംരക്ഷണവും വികസന പ്രവർത്തനങ്ങളും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം രാജ്യത്തിൻ്റെ സമ്പന്നമായ പാരമ്പര്യവും സാംസ്‌കാരിക മൂല്യങ്ങളും ഭാവി തലമുറകൾക്കായി സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





