ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ പേയ്‌മെൻ്റ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ യുണിഫൈഡ് പേയ്‌മെൻ്റ്സ് ഇൻ്റർഫേസ് (യുപിഐ) പത്താം വർഷത്തിലേക്ക്. 2016 ഓഗസ്റ്റ് 25ന് എൻപിസിഐ ആരംഭിച്ച യുപിഐ ഇന്ന് ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാനസൗകര്യത്തിന്റെ പ്രധാന ഘടകമായി മാറി.
സർക്കാർ കണക്കുകൾ പ്രകാരം, 2016-17 സാമ്പത്തിക വർഷത്തിൽ 1.78 കോടി മാത്രമായിരുന്ന വാർഷിക യുപിഐ ഇടപാടുകൾ 2025-26ൽ 24,162 കോടിയിലധികമായി ഉയർന്നു. ഇടപാടുകളുടെ എണ്ണത്തിൽ ഏകദേശം 13,000 മടങ്ങ് വർധനയാണ് രേഖപ്പെടുത്തിയത്. ഇടപാട് മൂല്യം 0.07 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 314 ലക്ഷം കോടി രൂപയായും ഉയർന്നു.
2026 ജൂലൈയിൽ യുപിഐ 2,366 കോടി ഇടപാടുകൾ രേഖപ്പെടുത്തി. 29.88 ലക്ഷം കോടി രൂപയായിരുന്നു ഇടപാടുകളുടെ ആകെ മൂല്യം. നിലവിൽ പ്രതിദിനം ശരാശരി 66 കോടി ഇടപാടുകളാണ് യുപിഐ വഴി നടക്കുന്നത്.
2025-26ൽ ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെൻ്റ് ഇടപാടുകളുടെ ഏകദേശം 84 ശതമാനവും യുപിഐ വഴിയായിരുന്നു. യുപിഐയുമായി ബന്ധിപ്പിച്ച ബാങ്കുകളുടെ എണ്ണവും 2016-17ലെ 44ൽ നിന്ന് 2026 ജൂലൈയിൽ 741 ആയി ഉയർന്നു.
ഇടപാട് എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ റിയൽടൈം പേയ്‌മെൻ്റ് സംവിധാനമായി അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) യുപിഐയെ അംഗീകരിച്ചിട്ടുണ്ട്.





