കാഴ്ചക്കുല സമർപ്പിക്കാൻ ദേവസ്വം മന്ത്രി കെ.മുരളീധരനുമെത്തി

ഉത്രാടദിനത്തിൽ ശ്രീഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ദേവസ്വം മന്ത്രി കെ.മുരളീധരൻ. ഭക്തരും ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ചു. രാവിലത്തെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ഏഴു മണിയോടെ സ്വർണക്കൊടിമരത്തിന് സമീപം നാക്കിലയിൽ മേൽശാന്തി ബ്രഹ്മശ്രീ തെക്കുംപറമ്പത്ത് മനയിൽ നാരായണൻ നമ്പൂതിരി നേന്ത്രക്കുല സമർപ്പിച്ചതോടെയാണ് ഉത്രാട കാഴ്ചക്കുല സമർപ്പണ ചടങ്ങ് തുടങ്ങിയത്. തുടർന്ന് ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.
മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം മന്ത്രി കെ.മുരളീധരൻ,
ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ, എം.യു. ഷിനിജ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐ എ എസ്, അഡ്മിനിസ്ട്രേറ്റർ ഹരി ഗോപാൽ. എസ്, ക്ഷേത്രം ഡി എ എം.രാധ, ഭരണ വിഭാഗം ഡി എ പ്രമോദ് കളരിക്കൽ എന്നിവർ കാഴ്ചക്കുലകൾ സമർപ്പിച്ചു. തുടർന്ന് ഭക്തജനങ്ങളുടെ ഊഴമായി. നൂറുക്കണക്കിന് ഭക്തർ ഭഗവാന് കാഴ്ചക്കുല സമർപ്പിച്ചു ദർശനസായൂജ്യം നേടി. ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ച കാഴ്ചക്കുലകളിൽ ഒരു ഭാഗം നാളെ തിരുവോണ സദ്യയുടെ വിശേഷ വിഭവമായ പഴംപ്രഥമന് ഉപയോഗിക്കും. ക്ഷേത്രാവശ്യങ്ങൾക്ക് ശേഷമുള്ളവ ഭക്തർക്ക് ലേലം ചെയ്ത് നൽകും.




