മുഖ്യമന്ത്രി നിലപാടിൽ നിന്ന് മലക്കം മറിഞ്ഞെന്ന് എം.വി. ഗോപകുമാർ

തൃശൂർ: കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ മഹിളാമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ യോഗവും കോലം കത്തിക്കൽ സമരവും നടത്തി.
മഹിളാമോർച്ച ജില്ലാ പ്രസിഡൻ്റ് ശീതൾ രാജ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ആദ്യം നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി മണിക്കൂറുകൾക്കകം അതിൽ നിന്ന് മലക്കം മറിഞ്ഞതായി എം.വി. ഗോപകുമാർ ആരോപിച്ചു. “നിലപാടിൻ്റെയല്ല, പലപാടിൻ്റെ രാജകുമാരനാണ് മുഖ്യമന്ത്രി. ജമാഅത്തെ ഇസ്‌ലാമിയും മുസ്ലിം ലീഗും കണ്ണുരുട്ടിയാൽ അവിടെ തീരും മുഖ്യമന്ത്രിയുടെ നിലപാട്. ഇവരുടെ കയ്യിലെ കളിപ്പാവ മാത്രമാണ് കേരളത്തിൻ്റെ മുഖ്യമന്ത്രി” എന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരത്തിൻ്റെ പ്രസ്താവന കേവലം സ്ത്രീ വിരുദ്ധത മാത്രമല്ലെന്നും ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും ദേശവിരുദ്ധവുമായ നിലപാടാണെന്നും ഗോപകുമാർ ആരോപിച്ചു. മതരാഷ്ട്രവാദത്തിൻ്റെ ആദ്യ വെടിയൊച്ചയാണ് ഇതിലൂടെ കേൾക്കുന്നതെന്നും കേരളത്തെ താലിബാനിസത്തിലേക്കും ശിലായുഗത്തിലേക്കും നയിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമിയും മുസ്ലിം ലീഗും ഉൾപ്പെടെയുള്ള സംഘടനകളുടെ സമ്മർദ്ദത്തിന് യുഡിഎഫും എൽഡിഎഫും കീഴടങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ഗോപകുമാർ ആരോപിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ആർ. ഹരി, പി.കെ. ബാബു, മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി സീന ശശി, ജില്ലാ ജനറൽ സെക്രട്ടറി ഭാഗീരഥി ചന്ദ്രൻ, ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡോ. വി. ആതിര, സുധീഷ് മേനോത്തുപറമ്പിൽ, സബീഷ് മരതയൂർ, അനീഷ് ഇയാൽ, സേവിയൻ പള്ളത്ത്, അഡ്വ. രവികുമാർ ഉപ്പത്ത് എന്നിവർ പ്രസംഗിച്ചു.
കൗൺസിലർമാരായ പദ്മിനി ഷാജി, അഡ്വ. രേഷ്മ മേനോൻ, പ്രവീൺ, പ്രിന്റ്റു മഹാദേവ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.




