
ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തിയ പ്രസാദ ഊട്ടിൽ നാൽപതിനായിരത്തോളം ഭക്തർ പങ്കെടുത്തു. രാവിലെ ഒമ്പത് മണിക്ക് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ അഷ്ടമിരോഹിണി വിശേഷാൽ പ്രസാദ ഊട്ട് തുടങ്ങി. ശ്രീഗുരുവായൂരപ്പൻ്റെ ചിത്രത്തിന് മുന്നിലെ അഞ്ചു തിരിയിട്ട നിലവിളക്കിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിച്ചു.

തൂശനിലയിൽ ശ്രീഗുരുവായൂരപ്പനായി ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് വിശേഷാൽ പ്രസാദ ഊട്ട് വിഭവങ്ങൾ വിളമ്പി. ശർക്കരവരട്ടി, കായ വറവ്, അച്ചാർ, പച്ചടി, മെഴുക്കുപുരട്ടി , പുളിയിഞ്ചി, പപ്പടം, ചോറ്, ഓലൻ, എരിശ്ശേരി, ഗുരുവായൂരപ്പന് നേദിച്ച പാൽപായസം പിന്നെ മോരും. തുടർന്ന് ഭക്തരുടെ ഇലയിലും വിഭവങ്ങൾ വിളമ്പി. ദേവസ്വം ഭരണസമിതി അംഗം എം. യു ഷിനിജ, അഡ്മിനിസ്ട്രേറ്റർ ശ്രീ എസ്.ഹരിഗോപാൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വമേകി.

തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ വൈകിട്ട് 5.15 ഓടെയും അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലും 6.30ന് പ്രസാദ ഊട്ട് അവസാനിച്ചു




