ഫരീദാബാദ്: ജനാധിപത്യ സ്ഥാപനങ്ങളിൽ വനിതകളുടെ പ്രാതിനിധ്യം കൂടുതൽ ശക്തമാക്കേണ്ടത് അനിവാര്യമാണെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം നൽകുന്നത് ചരിത്രപരമായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വനിതാ കമ്മീഷൻ സംഘടിപ്പിച്ച ‘ജെൻഡർ-റെസ്പോൺസീവ് ഗവേണൻസ്’ വിഷയത്തിലുള്ള ദ്വിദിന ദേശീയ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്ക് അവസരങ്ങളും പിന്തുണയും നൽകുന്നതിൽ മാത്രം ഒതുങ്ങാതെ നയങ്ങളും നിയമങ്ങളും രൂപപ്പെടുത്തുന്നതിൽ അവർ സജീവമായി പങ്കാളികളാകണമെന്ന് ഓം ബിർള പറഞ്ഞു. രാജ്യത്തെ വികസിത രാഷ്ട്രമാക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





