Kerala News

എംപുരാനില്‍ വെട്ട്: പതിനേഴ് രംഗങ്ങള്‍ മാറ്റി, പുതിയ പതിപ്പ് തീയറ്ററുകളിലേക്ക്

കൊച്ചി: സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനം ഉയർന്നതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രമായ “എംപുരാന്‍” പരിഷ്കരിച്ച പതിപ്പുമായി വീണ്ടും തീയറ്ററുകളിലേക്ക്. സിനിമയില്‍ വിവാദമായ പതിനേഴ് ഭാഗങ്ങള്‍ മാറ്റിയ ശേഷം അടുത്തയാഴ്ച പുതുക്കിയ പതിപ്പ് പ്രദര്‍ശനം തുടങ്ങുമെന്ന് അണിയറക്കാര്‍ വ്യക്തമാക്കി.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതിനാൽ സംഘപരിവാര്‍ സംഘടനകളുടെ രൂക്ഷ വിമര്‍ശനം ചിത്രത്തിനെതിരെ ഉയര്‍ന്നിരുന്നു. സംഘ മുഖപത്രമായ “ഓര്‍ഗനൈസര്‍” സിനിമയെ വിമര്‍ശിച്ച ലേഖനം പ്രസിദ്ധീകരിച്ചതോടെ പ്രതിഷേധം കനത്തു. ഇതിന് പിന്നാലെയാണ് നിര്‍മാതാക്കളുടെ നിര്‍ദേശപ്രകാരം പതിനേഴ് രംഗങ്ങള്‍ മാറ്റാനുള്ള തീരുമാനം വന്നത്.

നിര്‍മാതാവ് ഗോകുലം ഗോപാലന്‍ നേരത്തെ തന്നെ സിനിമയിലെ ചില ഡയലോഗുകള്‍ മ്യൂട്ട് ചെയ്യാനും സ്ത്രീകള്‍ക്കെതിരായ അതിക്രമസന്ദര്‍ഭങ്ങളും കലാപരംഗങ്ങളും ഒഴിവാക്കാനും തീരുമാനിച്ചിരിക്കുന്നതായി വ്യക്തമാക്കിയിരുന്നു. “ചിത്രത്തിലെ ഏതെങ്കിലും രംഗങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അതില്‍ മാറ്റം വരുത്താന്‍ പൃഥ്വിരാജിനോട് നിര്‍ദേശിച്ചിട്ടുണ്ട്. സിനിമ ഒരുക്കുന്നത് സന്തോഷം പകരാനാണ്, ആരെയും വേദനിപ്പിക്കാനല്ല” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രേക്ഷകരുടെ അത്രേയും ആവേശത്തിനിടെ വൻ വിവാദം സൃഷ്ടിച്ച “എംപുരാന്‍” പുതിയ പതിപ്പുമായി അടുത്തയാഴ്ച പ്രദര്‍ശനം ആരംഭിക്കും. പുതിയ പതിപ്പിൽ ചില രംഗങ്ങൾ നീക്കം ചെയ്തിരിക്കുന്നതിനാൽ സിനിമയുടെ ഉള്ളടക്കത്തിൽ വ്യത്യാസമുണ്ടാകുമോ എന്നത് ആരാധകർ ഉറ്റുനോക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *