തിരുവനന്തപുരം – സംസ്ഥാനത്തെ ഹയർസെക്കണ്ടറി (പ്ലസ് ടു) പരീക്ഷാഫലം മെയ് 21-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നിലവിൽ മൂല്യനിർണ്ണയം പൂര്‍ത്തിയായിട്ട് ടാബുലേഷന്‍ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മെയ് 14-ന് ബോർഡ് യോഗം ചേർന്ന ശേഷം ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.
പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷകൾ മെയ് 14 മുതൽ 20 വരെ സമർപ്പിക്കാവുന്നതാണ്. ഏഴ് ജില്ലകളിലെ സർക്കാർ സ്‌കൂളുകളിൽ 30 ശതമാനം സീറ്റ് വർധിപ്പിക്കും. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മാർജിനൽ സീറ്റുകൾ വർധിപ്പിക്കുക. കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ എല്ലാ സ്കൂളുകളിലും 20 ശതമാനം സീറ്റ് വർധനയുണ്ടാകും.
അഡ്മിഷൻ ഷെഡ്യൂൾ ഇപ്രകാരമാണ്:
- ട്രയൽ അലോട്ട്മെന്റ് – മെയ് 24
- ആദ്യ അലോട്ട്മെന്റ് – ജൂൺ 2
- രണ്ടാം അലോട്ട്മെന്റ് – ജൂൺ 10
- മൂന്നാം അലോട്ട്മെന്റ് – ജൂൺ 16
- ക്ലാസുകൾ തുടങ്ങുന്നത് – ജൂൺ 18
അപേക്ഷകര്‍ക്ക് സ്വന്തമായോ, അല്ലെങ്കില്‍ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും, അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.





