കൊച്ചി: വിശ്വാസികൾ ഇന്ന് മഹാശിവരാത്രി ആഘോഷിക്കുകയാണ്. കുംഭമാസത്തിലെ ചതുര്‍ദ്ദശി തിഥിയിലാണ് ഈ മഹോത്സവം. വ്രതമനുഷ്ഠനം വഴി പാപമോചനം നേടാമെന്നാണ് വിശ്വാസം.
സംസ്ഥാനത്തെ ശിവക്ഷേത്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ആലുവ മണപ്പുറത്ത് പിതൃകർമ്മങ്ങൾക്കായി ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് വൈകീട്ട് ഭക്തജന പ്രവാഹം ആരംഭിച്ച് വ്യാഴാഴ്ചയിലും തുടരും.ഇന്ന് രാത്രി നടക്കുന്നതു ശിവരാത്രി ബലിയും വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ നടക്കുന്നതു കുംഭത്തിലെ വാവുബലിയുമാണ്. മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 6നു ലക്ഷാര്‍ച്ചന, പിതൃപൂജ, പശുദാനം, കൂട്ടനമസ്‌കാരം, സായൂജ്യ പൂജ, തിലഹവനം, രാത്രി 12നു ശിവരാത്രി വിളക്ക്, എഴുന്നള്ളിപ്പ്. തുടര്‍ന്നാണ് ബലിതര്‍പ്പണം.
മഹാശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26ന് വൈകീട്ട് 4 മുതൽ 27ന് ഉച്ചയ്ക്ക് 2 വരെ ആലുവയിലും ദേശീയപാതയിലടക്കം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.റൂറല്‍ എസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ 12 ഡിവൈഎസ്പിമാരും 30 ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെ 1500 പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഉണ്ടാകും. നിരത്തുകളിലും പ്രധാന കേന്ദ്രങ്ങളിലും മഫ്തി പൊലീസിനെ നിയോഗിക്കും.





