തൃശൂർ ജില്ലയിൽ ജൂൺ ഒമ്പത് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ ട്രോളിംഗ് നിരോധനം നടപ്പിലാക്കും. നിരോധനം ആരംഭിക്കുന്നതിന് മുന്നോടിയായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ സി എസ് സ്മിതാ റാണിയുടെ അധ്യക്ഷതയിൽ ജില്ലാതല യോഗം ചേർന്നു. ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിന് മുൻപായി ജില്ലയുടെ തീരപ്രദേശത്ത് പ്രവർത്തിക്കുന്ന എല്ലാ അന്യസംസ്ഥാന യന്ത്രവത്കൃത ബോട്ടുകളും തീരം വിട്ടു പോകണം. മറ്റു ബോട്ടുകൾ അതത് പ്രദേശങ്ങളിൽ ആങ്കർ ചെയ്യണം. വള്ളങ്ങൾ ഉപയോഗിച്ചുള്ള ട്രോളിംഗ്, ഡബിൾ നെറ്റ് എന്നിവ ഈ കാലയളവിൽ അനുവദിക്കുന്നതല്ല.





