International News

ഇന്ത്യക്ക് 25% അധിക തീരുവ; പാകിസ്ഥാന് 19%; ഓഗസ്റ്റ് ഏഴ് മുതല്‍ പ്രാബല്യത്തില്‍

വാഷിങ്ടണ്‍: വിവിധ രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒപ്പിട്ടു. ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്തി. ഓഗസ്റ്റ് 7 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വരും. ഏറ്റവും ഉയര്‍ന്ന തീരുവ സിറിയയ്ക്കാണ് 41%. കാനഡയ്ക്ക് 35ശതമാനമാണ് തീരുവ. 10% മുതല്‍ 41%വരെ തീരുവ ചുമത്തിയത്. 70 രാജ്യങ്ങളെ ഇത് ബാധിക്കും. തീരുവ ചുമത്താനുള്ള തീരുമാനത്തിനെതിരെ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തി.

നേരത്തെ ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് യുഎസ് അറിയിച്ചതെങ്കിലും പുതുക്കിയ തീരുവ ഓഗസ്റ്റ് ഏഴ് മുതല്‍ പ്രാബല്യത്തില്‍ വരും. വ്യാപാരചര്‍ച്ചകളില്‍ അന്തിമധാരണയാകാത്ത സാഹചര്യത്തില്‍ ഇന്ത്യയ്ക്കെതിരെ അധികതീരുവ ചുമത്തുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുഎസ് വിലക്ക് ലംഘിച്ചു റഷ്യയില്‍നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതു ട്രംപിനെ പ്രകോപിപ്പിച്ചിരുന്നു.

ബ്രസീല്‍ (10%) ജപ്പാന്‍ (15%), ലാവോസ്, മ്യാന്‍മര്‍ (40%), പാകിസ്ഥാന്‍ (19%), ശ്രീലങ്ക (20%), യുണൈറ്റഡ് കിങ്ഡം (10%), ദക്ഷിണാഫ്രിക്ക (30%), ലിബിയ (30%) അള്‍ജീരിയ (30%), സെര്‍ബിയ (30%), ഇറാഖ് (35%) സ്വിറ്റ്‌സര്‍ലാന്റ് (39%) എന്നിങ്ങനെയാണ് തീരുവ. നേരത്തെ ബ്രസീലില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നെങ്കിലും പുതിയ ഉത്തരവ് പ്രകാരം പത്ത് ശതമാനം മാത്രമാണ് തീരുവ ഏര്‍പ്പെടുത്തയത്.

ഇന്ത്യ-യുഎസ് ചര്‍ച്ച അഞ്ചുവട്ടം കഴിഞ്ഞിരുന്നു. അടുത്ത ചര്‍ച്ച ഓഗസ്റ്റ് മധ്യത്തില്‍ നടത്താനും തീരുമാനിച്ചിരുന്നു. ഒക്ടോബറോടെ അന്തിമ കരാറിലെത്താനാകുമെന്ന പ്രതീക്ഷകള്‍ക്കിടെ, ട്രംപ് കടുത്ത നടപടികളിലേക്കു പോകുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചില്ല. മാറിയ സാഹചര്യം വിലയിരുത്തിയശേഷം ചര്‍ച്ചകള്‍ തുടരാനാണ് ഇന്ത്യയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *