Kerala News

പെരിഞ്ഞനത്ത് നിന്ന് രണ്ട് കാറുകൾ മോഷ്ടിച്ച കേസിൽ സ്റ്റേഷൻ റൗഡിയും അഞ്ച് വധശ്രമ കേസുകളടക്കം 21 ക്രിമിനൽക്കേസുകളിലെ പ്രതിയും കാപ്പ പ്രതിയുമായ ഡുഡു ഇജാസും കൂട്ടാളിയും റിമാന്റിലേക്ക്

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൈപ്പമംഗലം : പെരിഞ്ഞനം ഹണികോബ് തുണിക്കടയ്ക്ക് സമീപമുള്ള പറമ്പിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ മോഷ്ടിച്ച കേസിലെ പ്രതികളായ കൈപ്പമംഗലം ആശാരികയറ്റം സ്വദേശി ഡുഡു എന്ന് വിളിക്കുന്ന ഇജാസ് (27), മതിലകം കൂളിമുട്ടം എമ്മാട് സ്വദേശി ഹാരിസ് (25) എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

14.09.2025 തിയ്യതി രാത്രി 10:30 നും പിറ്റേ ദിവസം ഉച്ചയ്ക്ക് 12:00 നും ഇടയിൽ കൈപ്പമംഗലം മൂന്നുപീടിക സ്വദേശി മുഹമ്മദ് അനസിന്റെ പറമ്പിൽ പാർക്ക് ചെയ്തിരുന്ന ഇയാളുടെ ഉടമസ്ഥതയിലുള്ള 6 ലക്ഷം രൂപ വിലവരുന്ന മാരുതി സ്വിഫ്റ്റ് കാറും, സുഹൃത്ത് മുഹമ്മദ് സഹലിന്റെ ഉടമസ്ഥതയിലുള്ള 11 ലക്ഷം രൂപ വിലവരുന്ന മാരുതി എർട്ടിഗ കാറുമാണ് പ്രതികൾ മോഷ്ടിച്ച് കടത്തിക്കൊണ്ട് പോയത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് മോഷ്ടിച്ച കാറുമായി പോവുകയായിരുന്ന പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച രണ്ട് കാറുകളും പ്രതികളിൽ നിന്നും കണ്ടെടുത്തു. ഇജാസ് കൈപമംഗലം, മതിലകം, വടക്കേക്കാട് പോലീസ് സ്റ്റേഷനുകളിലായി 5 വധശ്രമകേസും കൈപമംഗലം , വലപ്പാട് പോലീസ് സ്റ്റേഷനുകളിലായി 8 അടിപിടി കേസും കൈപംഗലം പോലീസ് സ്റ്റേഷനിൽ ഒരു ബൈക്ക് മോഷണകേസും അടക്കം ആകെ 21 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

ഇജാസിനെതിരെ 2024-ൽ കാപ്പ ചുമത്തി ജയിലിലാക്കിയിരുന്നതാണ്. 2025 ജൂൺ 26-ന് ആണ് ശിക്ഷാ കഴിഞ്ഞ് ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ , കൈപമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു R, സബ്ബ് ഇൻസ്പെക്ടർമാരായ അഭിലാഷ് ,ജെയ്സൺ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ, മുഹമ്മദ് ഫാറൂഖ്, ജ്യോതിഷ്, സിനോജ്, ജോസഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *