തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. 1000 രൂപ മുതല്‍ 1500 രൂപ വരെ വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. സര്‍ക്കാര്‍ നിയോഗിച്ച ഹരിത വി കുമാര്‍ കമ്മിറ്റിയാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.
ആശ വര്‍ക്കര്‍മാരായി 10 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഓണറേറിയം 1500 രൂപ വര്‍ധിപ്പിക്കണം. അല്ലാത്തവര്‍ക്ക് 1000 രൂപ വീതം വര്‍ധിപ്പിക്കാനുമാണ് ശുപാര്‍ശ. ഓണറേറിയം വർധനയെക്കുറിച്ച് പഠിക്കാനായി ആറു മാസം മുമ്പാണ് ഹരിത വി കുമാറിന്റെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചത്.
എന്നാല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നില്ല. തുടര്‍ന്ന് വിവരാവകാശ പ്രകാരം അപേക്ഷിച്ചതോടെയാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നിട്ടുള്ളത്. എല്ലാ മാസവും 10-ാം തിയതിക്കുള്ളില്‍ ഓണറേറിയം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കണമെന്നാണ് സമരം ചെയ്തുകൊണ്ടിരുന്ന ആശ വര്‍ക്കര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതേക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമൊന്നുമില്ല. ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 21,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഹരിത വി കുമാര്‍ റിപ്പോര്‍ട്ട് നിരാശാജനകമാണെന്ന് സമരക്കാര്‍ പറഞ്ഞു. വളരെ ശക്തമായ സമരവുമായി മുന്നോട്ടു പോകും. ഈ മാസം 22 ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തും. സംസ്ഥാനത്തു നിന്നുള്ള ആശമാരെ അണിനിരത്തി ഇതുവരെ കണ്ടിട്ടില്ലാത്ത സമരത്തിനാണ് തയ്യാറെടുക്കുന്നതെന്നും സമരക്കാര്‍ പറഞ്ഞു.





