Business India News

കടുത്ത വില്‍പ്പന സമ്മര്‍ദ്ദത്തില്‍ രൂപ; പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് വിറ്റഴിച്ചത് 770 കോടി ഡോളര്‍

മുംബൈ: ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് കനത്ത തീരുവ ചുമത്തിയ അമേരിക്കന്‍ നടപടിയെ തുടര്‍ന്ന് വലിയ തോതില്‍ സമ്മര്‍ദ്ദം നേരിടുന്ന രൂപയെ പിടിച്ചുനിര്‍ത്താന്‍ ഓഗസ്റ്റില്‍ റിസര്‍വ് ബാങ്ക് വിറ്റഴിച്ചത് 770 കോടി ഡോളര്‍. വിദേശ വിനിമയ വിപണിയിലാണ് ഡോളര്‍ വിറ്റഴിച്ച് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ശ്രമിച്ചത്.

സെപ്റ്റംബര്‍ 23 ന് രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയായ 88.89ലേക്ക് ഇടിഞ്ഞിരുന്നു. റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ പ്രതിമാസ ബുള്ളറ്റിന്‍ അനുസരിച്ചാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്. ഓഗസ്റ്റില്‍ റിസര്‍വ് ബാങ്ക് ഒരു ഡോളര്‍ പോലും വാങ്ങിയിട്ടില്ല. പക്ഷേ ഓഗസ്റ്റില്‍ 770 കോടി ഡോളര്‍ വരെ വിറ്റഴിച്ചു. ഇത് ജൂലൈയില്‍ വിറ്റതിന്റെ മൂന്നിരട്ടിയിലധികമാണ്. അന്ന് സ്‌പോട്ട് മാര്‍ക്കറ്റില്‍ മൊത്തത്തില്‍ 254 കോടി ഡോളറാണ് വിറ്റത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം 88 കടന്നും റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തുന്നതിനാണ് സെപ്റ്റംബര്‍ മാസം സാക്ഷ്യം വഹിച്ചത്. മറ്റു ഏഷ്യന്‍ കറന്‍സികളെ അപേക്ഷിച്ച് ഏറ്റവും മോശം പ്രകടനമാണ് രൂപ കാഴ്ചവെയ്ക്കുന്നത്. ഇതുവരെയുള്ള കാലയളവില്‍ 4.61 ശതമാനം നഷ്ടമാണ് രൂപ നേരിട്ടത്. സെപ്റ്റംബര്‍ മാസമാണ് ഏറ്റവും മോശം മാസം. എന്നിരുന്നാലും, ഈ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഉയര്‍ന്ന് 87.9620ല്‍ എത്തി. ഒക്ടോബറില്‍ രൂപ 0.39 ശതമാനം ശക്തി പ്രാപിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 12 മാസത്തിനിടെ 4.61 ശതമാനം ഇടിവാണ് നേരിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *