India News

ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ നവംബര്‍ 24ന്

ന്യൂഡല്‍ഹി: ജസ്റ്റിസ് സൂര്യകാന്തിനെ ഇന്ത്യയുടെ 53ാമത് ചീഫ് ജസ്റ്റിസായി നിയമിച്ചതായി നിയമന്ത്രാലയം അറിയിച്ചു. ചീഫ് ജസ്റ്റിസ് ബിആർ ഗവായിയുടെ പിന്‍ഗാമിയായി അദ്ദേഹം നവംബര്‍ 24ന് സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ ഹരിയാനയില്‍ നിന്നുള്ള ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകും അദ്ദേഹം.

ജസ്റ്റിസ് സൂര്യകാന്തിനെ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്​വാൾ അഭിനന്ദിച്ചു. തന്റെ പിൻഗാമിയായി നിലവിലെ ചീഫ് ജസ്റ്റിസ് ബിആർ ഗവായ് ജസ്റ്റിസ് സൂര്യകാന്തിനെ കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരുന്നു. 2027 നവംബര്‍ ഒമ്പതിന് പടിയിറങ്ങുംവരെ അദ്ദേഹത്തിന് പദവിയില്‍ തുടരാം.

1962 ഫെബ്രുവരി പത്തിന് ഹരിയാണയിലെ ഹിസാര്‍ ജില്ലയില്‍ ജനിച്ച സൂര്യകാന്ത് റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ നിന്നാണ് നിയമബിരുദം നേടിയത്. ആദ്യം ജില്ലാ കോടതികളിലും പിന്നീട് പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്ത അദ്ദേഹം 38-ാം വയസ്സില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അഡ്വക്കേറ്റ് ജനറലുമായി.

2004-ല്‍ 42-ാം വയസ്സിലാണ് ജസ്റ്റിസ് സൂര്യകാന്ത് പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയില്‍ ജഡ്ജിയായത്. 2011-ല്‍ കുരുക്ഷേത്ര സര്‍വകലാശാലയില്‍നിന്ന് വിദൂരപഠനത്തിലൂടെ നിയമത്തില്‍ ബിരുദാനന്തരബിരുദവും നേടി. പതിനാല് വര്‍ഷം ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സൂര്യകാന്ത് 2018-ല്‍ ഹിമാചല്‍പ്രദേശില്‍ ചീഫ് ജസ്റ്റിസുമായിരുന്നു.

ഹരിയാനയിലെ ഹിസാറിനടുത്തുള്ള പെട്വാഡ് ഗ്രാമത്തിലെ സാധാരണ കര്‍ഷക കുടുംബത്തിലായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ ജനനം. സ്‌കൂളധ്യാപകനായിരുന്നു പിതാവ്.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയത് ശരിവെച്ചതുള്‍പ്പെടെ ഒട്ടേറെ സുപ്രധാന വിധികള്‍ പറഞ്ഞത് ജസ്റ്റിസ് സൂര്യകാന്ത് ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചാണ്. രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചുകൊണ്ട് ഇത്തരം കേസുകളിലെ എഫ്ഐആറുകളില്‍ തുടര്‍നടപടികള്‍ പാടില്ലെന്ന് വിധിച്ച ബെഞ്ചിലും ജസ്റ്റിസ് സൂര്യകാന്തുണ്ടായിരുന്നു.ഏറ്റവുമൊടുവില്‍, ബിഹാര്‍ എസ്ഐആറിന്റെ ഭാഗമായി കരട് പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ഉത്തരവ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ്.

Leave a Reply

Your email address will not be published. Required fields are marked *