ന്യൂഡൽഹി: ഡൽഹിയിൽ അടുത്തിടെ നടന്ന NEET പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ പൊലീസ് അതിക്രമം നടത്തിയെന്ന ആരോപണങ്ങളും പൊലീസുകാർക്കെതിരെയുണ്ടായ അക്രമ സംഭവങ്ങളും അന്വേഷിക്കാൻ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
വിരമിച്ച സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ, മുൻ ഡിജിപി, മുൻ സിബിഐ ഡയറക്ടർ എന്നിവർ ഉൾപ്പെട്ട സമിതിയാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുക എന്ന് കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടതും യാതൊരു തർക്കമോ സംശയമോ ഇല്ലാത്തതുമായ എഫ്ഐആറുകൾ ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദാക്കുന്നത് പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരം വിദ്യാർത്ഥികൾക്കുള്ള അവകാശങ്ങൾ എല്ലാവരും മാനിക്കണമെന്ന് ബെഞ്ച് ഓർമിപ്പിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനുമുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, നിയമവും ക്രമവും സംരക്ഷിക്കുന്നതിനൊപ്പം വിദ്യാർത്ഥികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകതയും കോടതി വ്യക്തമാക്കി. സമീപകാല പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവങ്ങൾ പരിശോധിക്കുന്നതിലൂടെ പൊലീസ് നടപടികളിലെ ആരോപണങ്ങളും പൊലീസിനെതിരായ അക്രമങ്ങളും സമിതി വിലയിരുത്തും.





