Culture Kerala News

ഗുരുവായൂരിൽ ആഗസ്റ്റ് 23 ന് വിവാഹ ബുക്കിങ്ങ് 422 കടന്നു; ദർശനത്തിനും വിവാഹ ചടങ്ങിനും പ്രത്യേക ക്രമീകരണം


ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം ആഗസ്റ്റ് 30 ന് 338ഉം സെപ്റ്റംബർ 13ന് 320 ഉം വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കാൻ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പോലീസ് സഹകരണത്തോടെ ദേവസ്വം സജ്ജീകരണമൊരുക്കും. ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പോലീസിനെ വിന്യസിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് കത്ത് നൽകാൻ യോഗത്തിൽ തീരുമാനിച്ചു.
.

വിവാഹങ്ങൾ പുലർച്ചെ 4 മണി മുതൽ; കൂടുതൽ മണ്ഡപങ്ങൾ


സമയബന്ധിതമായി പൂർത്തിയാക്കാൻ ആഗസ്റ്റ് 23, ആഗസ്റ്റ് 30, സെപ്റ്റംബർ 13 തീയതികളിൽ പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി 6 മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും.വിവാഹമണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രംകിഴക്കേ നട പൂർണമായും വൺ വേ അക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.
വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേൽപുത്തൂർ ആഡിറ്റോറിയത്തിന് ക്ഷേത്രം തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. ഇവർക്ക് ആ പന്തലിൽ വിശ്രമിക്കാം.. താലികെട്ട് ചടങ്ങിൻ്റെ ഊഴമെത്തുമ്പോൾ ഇവരെ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാൽ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാൻ അനുവദിക്കില്ല.വധു വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കു. അഭൂതപൂർവ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ നിയന്ത്രണം.ചടങ്ങിനെത്തുന്നവരുടെ എണ്ണം വധു വരൻ മാരുടെ കുടുംബാംഗങ്ങൾ പരമാവധി നിയന്ത്രിക്കണം.

ദർശന ക്രമീകരണം


ക്ഷേത്രത്തിൽ ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ദർശനത്തിന് കൂടുതൽ സൗകര്യമൊരുക്കാൻ
ക്ഷേത്രത്തിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.ക്ഷേത്ര, ദർശനത്തിന്നെത്തുന്ന ഭക്തർക്കും വിവാഹ ചടങ്ങിനെത്തുന്നവർക്കും കരുതലും സഹായവുമൊരുക്കി ദേവസ്വം ജീവനക്കാരുംസെക്യൂരിറ്റി വിഭാഗവും പോലീസും ഉണ്ടാകും. മഫ്ടിയിൽ ക്ഷേത്രത്തിനകത്തും പോലീസിനെ വിന്യസിക്കും. പോക്കറ്റടിക്കാർ, സമൂഹ്യ വിരുദ്ധർ എന്നിവരെ കർശനമായി അമർച്ച ചെയ്യാൻ പോലീസിന് യോഗം നിർദ്ദേശം നൽകി.

സി സി ടി വി നിരീക്ഷണം


ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും ഉള്ള സി സി ടി വി ക്യാമറകൾ എല്ലാം അടിയന്തിരമായി പ്രവർത്തനക്ഷമമാക്കും. 24 മണിക്കൂറും സി സി ടി വി നിരീക്ഷണം ശക്തമാക്കാൻ സുരക്ഷാ ജീവനക്കാരെ നിയോഗിക്കും. സാമൂഹ്യ വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽ പെട്ടാൽ കർശന നിയമ നടപടി എടുക്കും

റോഡുകളിൽ പാർക്കിങ്ങ് അനുവദിക്കില്ല

വിവാഹത്തിനും ദർശനത്തിനും അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഗുരുവായൂരിലേക്ക് അനാവശ്യ യാത്ര ഒഴിവാക്കണം. ക്ഷേത്രം ഇന്നർ റിംഗ്, ഔട്ടർ റിങ്ങ് റോഡുകളിൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ല. വാഹന പാർക്കിങ്ങ് അനുവദനീയ കേന്ദ്രങ്ങളിൽ മാത്രം . ക്ഷേത്രപരിസരത്ത് ഭക്തജനക്കൾക്ക് യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കും. അടിയന്തിര സന്ദർഭത്തിൽ ആംബുലൻസ്, ഫയർഫോഴ്സ് വാഹനങ്ങൾക്ക് സഞ്ച രിക്കാൻ വഴിയൊരുക്കും.
ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശ്രീമതി.ശിഖ സുരേന്ദ്രൻ ഐ എ എസ് കാര്യങ്ങൾ വിശദീകരിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ശ്രീ.സി.മനോജ്, ശ്രീമതി എം.യു ഷിനിജ ,ഗുരുവായൂർ എ സി പി സുരേന്ദ്രൻ മങ്ങാട്ട് ,സി.ഐ വിനോദ് വലിയാറ്റൂർ, എസ്.ഐ കൃഷ്ണകുമാർ, ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ സജിത് ലാൽ.
ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ സന്നിഹിതരായി

ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഭക്തജനങ്ങളുടെ പിന്തുണയും സഹായവും ദേവസ്വം അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *