India News

ബിഹാറിന് പുതിയ ടീം, നിതീഷ് കുമാര്‍ അധികാരമേറ്റു; മന്ത്രിസഭയില്‍ മൂന്ന് സ്ത്രീകള്‍

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പത്താം തവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രി പദവി വഹിക്കുന്നത്. എന്‍ഡിഎ മുന്നണി സര്‍ക്കാരിലെ 21 അംഗങ്ങളും പട്‌നയിലെ ചരിത്ര പ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു. ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങി എന്‍ഡിഎയിലെ പ്രമുഖ നേതാക്കളും ചടങ്ങിന്റെ ഭാഗമായി. പ്രഗല്‍ഭരായ ഒരു പറ്റം നേതാക്കള്‍ ഇനി ബിഹാറിനെ നയിക്കുമെന്ന് ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. പുതിയ മന്ത്രിസഭയ്ക്ക് ആശംസകള്‍ നേര്‍ന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. എന്‍ ചന്ദ്രബാബു നായിഡു, ദേവേന്ദ്ര ഫഡ്നാവിസ്, യോഗി ആദിത്യനാഥ്, ഹിമന്ത ബിശ്വ ശര്‍മ്മ, രേഖ ഗുപ്ത തുടങ്ങി എന്‍ഡിഎ മുഖ്യമന്ത്രിമാരും ചടങ്ങില്‍ എത്തിയിരുന്നു.

ജെഡിയു ദേശീയ ജനറല്‍ സെക്രട്ടറി അശോക് ചൗധരി, സംസ്ഥാന ബിജെപി പ്രസിഡന്റ് ദിലീപ് ജയ്സ്വാള്‍, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച മേധാവി സന്തോഷ് കുമാര്‍ സുമന്‍ തുടങ്ങിയവരാണ് ബിഹാര്‍ കാബിനറ്റിലെ മറ്റ് പ്രമുഖര്‍. ബിജെപിയില്‍ നിന്ന് 14 പേരും ജെഡിയുവില്‍ നിന്ന് എട്ടുപേരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

വിജയ് കുമാര്‍ ചൗധരി , ബിജേന്ദ്ര പ്രസാദ് യാദവ്, ശ്രാവണ്‍ കുമാര്‍, മുഹമ്മദ് സമ ഖാന്‍, സുനില്‍കുമാര്‍, മദന്‍ സഹാനി, ലെസി സിംഗ് എന്നിവരാണ് ജെഡിയുവില്‍ നിന്നുള്ള മറ്റ് അംഗങ്ങള്‍. മംഗള്‍ പാണ്ഡെ, നിതിന്‍ നബിന്‍, രാം കൃപാല്‍, യാദവ്, സഞ്ജയ് സിങ് ടിഗാര്‍, അരുണ്‍ ശങ്കര്‍ പ്രസാദ്, സുരേന്ദ്ര മേത്ത , നാരായണ്‍ പ്രസാദ്, രാമ നിഷാദ്, ലഖേന്ദ്ര കുമാര്‍ റൗഷന്‍, ശ്രേയാഷി സിങ്, പ്രമോദ് കുമാര്‍, സഞ്ജയ് കുമാര്‍ എല്‍ജെപി, സഞ്ജയ് കുമാര്‍ സിങ് (എല്‍ജെപി- ആര്‍വി) ദീപക് പ്രകാശ് – ആര്‍എല്‍എം, സന്തോഷ് കുമാര്‍ സുമന്‍ എച്ച്എഎം (എസ്) എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ഒമ്പതാം തവണ എംഎല്‍എയായ ബിജേന്ദ്ര പ്രസാദ് യാദവ് ഇത്തവണയും മന്ത്രിസഭയിലുണ്ട്. ജമുയിയില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഷൂട്ടര്‍ ശ്രേയസി സിങ് മന്ത്രിസഭയിലെ പുതുമുഖമാണ്. തെരഞ്ഞെടുപ്പിനിടെ ബിജെപിയില്‍ ചേരുകയും ഔറായിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത മുന്‍ മുസാഫര്‍പൂര്‍ എംപി അജയ് നിഷാദിന്റെ ഭാര്യ രമാ നിഷാദിനും കാബിനറ്റ് ടിക്കറ്റ് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *