പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ പരിഹരിക്കാനായി ഇറാനിലേയും യുഎസിലേയും നയതന്ത്ര ഉദ്യോഗസ്ഥർ പാകിസ്താനിൽ വെച്ച് ചർച്ചകൾ നടത്തി. അമേരിക്കയും ഇറാനും തമ്മിൽ നേരിട്ട് ചർച്ചകൾ നടത്തിയെന്ന് പാകിസ്താൻ സ്റ്റേറ്റ് മീഡിയയും ഉദ്യോഗസ്ഥരും അറിയിച്ചു.
പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇരു രാജ്യങ്ങളിലെയും പ്രതിനിധികളുമായി വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ഇതിന് ശേഷമാണ് ചർച്ചകൾ ആരംഭിച്ചത്.
ശനിയാഴ്ച വൈകുന്നേരം ഔപചാരിക ചർച്ചകൾ ആരംഭിച്ചതായും അമേരിക്കയിൽ നിന്നും ഇറാനിൽ നിന്നുമുള്ള പ്രതിനിധികളെ മുഖാമുഖ ചർച്ചകൾക്കായി കൊണ്ടുവന്നതായും ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ ചർച്ചയെ ഒരു നാഴികക്കല്ലായിട്ടാണ് പാകിസ്താൻ സ്റ്റേറ്റ് ടെലിവിഷൻ വിശേഷിപ്പിച്ചത്. സമീപ വർഷങ്ങളിൽ ആദ്യമായാണ് ഇരുപക്ഷവും ഉയർന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ നേരിട്ട് ഇടപെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന സംഘർഷത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തുന്നതിന് വേണ്ടിയാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.