ന്യൂഡൽഹി: ഒഡീഷയിലെ കോരാപുട്ട് ജില്ലയിൽ ബോക്‌സൈറ്റ് ഖനന പദ്ധതിക്കെതിരെ ഗ്രാമവാസികൾ നടത്തുന്ന പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തി. നിയമങ്ങൾ ലംഘിച്ച് ഖനന പദ്ധതികൾക്ക് അനുമതി നേടാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് കോൺഗ്രസ് ആരോപിച്ചു. ജനങ്ങളുടെ പ്രതിഷേധങ്ങൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉയരുന്നതെന്തുകൊണ്ടാണെന്ന് കേന്ദ്ര ഗോത്രകാര്യ മന്ത്രി ജുവൽ ഓറം പരിശോധിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
കോരാപുട്ടിലെ ഗ്രാമവാസികൾ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ബോക്‌സൈറ്റ് ഖനനത്തിന് അനുമതി നൽകുന്നതിനായി നിയമ നടപടികൾ മറികടക്കാനുള്ള ശ്രമങ്ങളാണ് പ്രതിഷേധത്തിന് കാരണമെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
കലിംഗ അലുമിന ലിമിറ്റഡ് (Kalinga Alumina Ltd) എന്ന കമ്പനി ഏകദേശം 400 ഏക്കർ വനഭൂമി അനധികൃതമായി മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഈ ഭൂമിയിൽ 2006ലെ വനാവകാശ നിയമം പ്രകാരം ആദിവാസി സമൂഹങ്ങൾക്ക് പരമ്പരാഗതവും ആത്മീയവുമായ അവകാശങ്ങളുണ്ടെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
വനഭൂമിയുടെയും ആദിവാസി അവകാശങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്നും വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.





