ചെറിയൊരു കുടുംബ വിഷയത്തെ പർവതീകരിച്ച് രാഷ്ട്രീയ ലാഭത്തിനായി അപകീർത്തികരമായ വ്യക്തിഹത്യകൾ നടത്തുകയും അതിനെ ആഘോഷമാക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നത് തീർത്തും പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി. തൃശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് എ.ആർ. ശ്രീകുമാർ പ്രസ്താവിച്ചു.
പത്ര-ദൃശ്യ മാധ്യമ രംഗങ്ങളിലും രാഷ്ട്രീയ മേഖലയിലും പ്രവർത്തിക്കുന്ന അനേകം വ്യക്തികളുടെ ജീവിതത്തിലും കുടുംബപരമായ പ്രശ്നങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമാണ്. എന്നാൽ ഇത്തരം വിഷയങ്ങളെ മനുഷ്യസ്‌നേഹവും സാമാന്യ മര്യാദയും മറന്ന് വ്യക്തിഹത്യയ്ക്കും സാമൂഹിക അധിക്ഷേപത്തിനും ആയുധമാക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല.
ഒരു വ്യക്തിയെയോ കുടുംബത്തെയോ ലക്ഷ്യമിട്ട് അസത്യപ്രചാരണങ്ങളും അധിക്ഷേപങ്ങളും നടത്തി പൊതുസമൂഹത്തിൽ അവഹേളിക്കാനുള്ള ശ്രമങ്ങൾ ആരോഗ്യകരമായ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കുന്നതല്ല. എതിരാളികളെ ആശയപരമായി നേരിടുന്നതിന് പകരം വ്യക്തിപരമായ വിഷയങ്ങൾ വലിച്ചിഴച്ച് അപമാനിക്കുന്ന പ്രവണത അവസാനിപ്പിക്കപ്പെടണം.
രാഷ്ട്രീയ ഭിന്നതയുടെ പേരിൽ വ്യക്തികളുടെ അന്തസ്സിനെയും കുടുംബങ്ങളുടെ സ്വകാര്യതയെയും ഹനിക്കുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും, പൊതുസമൂഹം ഇത്തരം വിഷലിപ്തമായ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും എ.ആർ. ശ്രീകുമാർ ആവശ്യപ്പെട്ടു.





