Education India News Politics

രാഷ്ട്രപതിയായി നാല് വർഷം പൂർത്തിയാക്കി ദ്രൗപദി മുർമു; പുതിയ പദ്ധതികൾക്ക് തുടക്കം

ന്യൂഡൽഹി: രാഷ്ട്രപതിയായി നാല് വർഷം പൂർത്തിയാക്കിയതിൻ്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുർമു ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിലും പ്രസിഡൻ്റ്സ് എസ്റ്റേറ്റുകളിലും വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും പുതിയ പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തു. ജൂലൈ 25-നാണ് ദ്രൗപദി മുർമു രാഷ്ട്രപതിയായി നാല് വർഷം പൂർത്തിയാക്കിയത്.

സന്ദർശകരുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി രാഷ്ട്രപതി ഭവനിലേക്കുള്ള ഇ-ഓഡിയോ ഗൈഡ് രാഷ്ട്രപതി പുറത്തിറക്കി. ഹിന്ദി, ഇംഗ്ലീഷ് ഉൾപ്പെടെ 16 ഇന്ത്യൻ ഭാഷകളിൽ ലഭ്യമാകുന്ന ഈ ആപ്ലിക്കേഷനിൽ ആംഗ്യഭാഷാ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

രാഷ്ട്രപതി സമ്മാനങ്ങളുടെ മൂന്നാം പതിപ്പായ ‘ഇ-ഉപഹാർ’ പദ്ധതിയും ഉദ്ഘാടനം ചെയ്തു. 300 തെരഞ്ഞെടുത്ത രാഷ്ട്രപതി സമ്മാനങ്ങൾ പൊതുലേലത്തിനായി ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 5 വരെ വെക്കും.

പ്രസിഡൻ്റ്സ് എസ്റ്റേറ്റിലെ കുട്ടികൾക്കായി ‘ബച്ച്പൻ ബാല് പരിസർ’ എന്ന സമുച്ചയവും ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായുള്ള കളിസ്ഥലമായ ‘കിൽക്കാരി’, സുരക്ഷിതമായ ശിശുപരിപാലന കേന്ദ്രമായ ‘സമർഥ് അങ്കണവാടി-കം-പാൽന’ എന്നിവ ഇതിൻ്റെ ഭാഗമാണ്.

ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ‘റാഹി’ (Rashtrapati Bhavan Access and Heritage Interconnector) എന്ന സൗജന്യ വൈദ്യുത ബസ് സർവീസിനും രാഷ്ട്രപതി തുടക്കം കുറിച്ചിട്ടുണ്ട്. സ്ത്രീ ഡ്രൈവർമാരും കണ്ടക്ടർമാരും മാത്രം പ്രവർത്തിപ്പിക്കുന്ന ഈ ബസ് സർവീസ് പ്രസിഡൻ്റ്സ് എസ്റ്റേറ്റിലെ ജീവനക്കാർക്കും താമസക്കാർക്കും സമീപ മെട്രോ സ്റ്റേഷൻ വരെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കും. സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക പ്രയോജനം ലഭിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

നെറ്റ് സീറോ എനർജി സ്ട്രാറ്റജിയുടെ ഭാഗമായി പുതിയ സർവീസ് ബ്ലോക്കിന് തറക്കല്ലിടുകയും ഡെറാഡൂണിലെ രാഷ്ട്രപതി നികേതൻ, സെക്കന്തരാബാദിലെ രാഷ്ട്രപതി നിലയം എന്നിവിടങ്ങളിലെ പുതിയ താമസസൗകര്യങ്ങൾ ഉദ്ഘാടനം ചെയ്യുകയും പ്രസിഡൻ്റ്സ് എസ്റ്റേറ്റിലെ ജീവനക്കാരുടെ ക്വാർട്ടേഴ്സുകളുടെ പുനർവികസനത്തിനും തറക്കല്ലിടുകയും ചെയ്തു.

ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി ദ്രൗപദി മുർമു, ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും ദേശീയ ആദർശങ്ങളുടെയും പ്രതീകമായി രാഷ്ട്രപതി ഭവനെ കൂടുതൽ സജീവമാക്കാനുള്ള ശ്രമങ്ങളാണ് തുടർച്ചയായി നടക്കുന്നതെന്ന് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ചക്രവർത്തി രാജഗോപാലാചാരിയുടെ പ്രതിമ അനാച്ഛാദനം, പരംവീർ ദീർഘ, ഗ്രന്ഥ് കുടീർ എന്നിവയുടെ ഉദ്ഘാടനം, സ്റ്റേറ്റ് റൂമുകളുടെ ഇന്ത്യൻവത്കരണം, ഔദ്യോഗിക സ്വീകരണങ്ങളിൽ ഇന്ത്യൻ കലയും പാരമ്പര്യവും കൂടുതൽ പ്രാധാന്യത്തോടെ അവതരിപ്പിക്കൽ തുടങ്ങിയ നിരവധി നടപടികൾ സ്വീകരിച്ചതായും രാഷ്ട്രപതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *