ബിഹാറിലെ കോളേജുകളിൽ രാത്രി 8 മണിവരെ ക്ലാസുകൾ നടത്തുന്നത് പരിഗണിക്കണമെന്ന ആവശ്യവുമായി ഉപമുഖ്യമന്ത്രി സമ്രാട്ട് ചൌധരി രംഗത്ത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല കൂടുതൽ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
എഎൻ കോളേജ് സ്ഥാപകദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാടലിപുത്ര സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളേജിന് ബിഹാറിൻ്റെ ആദ്യ ഉപമുഖ്യമന്ത്രിയായ അനുഗ്രഹ് നാരായൺ സിങ്ങിൻ്റെ പേരാണ് നൽകിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ജന്മവാർഷിക ദിനത്തിൽ തന്നെയായിരുന്നു ചടങ്ങ് നടന്നത്.
കോളേജ് പ്രിൻസിപ്പൽ രത്ന അമൃതിനോട് ക്ലാസുകൾ എത്ര സമയം വരെ നടക്കാറുണ്ടെന്ന് ചോദിച്ചപ്പോൾ ഉച്ചയ്ക്ക് 2 മണിക്ക് ശേഷം ക്യാമ്പസ് വിജനമാകുന്നുവെന്നായിരുന്നു മറുപടിയെന്ന് സമ്രാട് ചൗധരി പറഞ്ഞു.
“ഇവിടെ ഒരു അവസരം ഞാൻ കാണുന്നു. കോളേജുകളിൽ രാത്രി 8 മണിവരെ ക്ലാസുകൾ നടത്തണം,” എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക വിഭവങ്ങളും കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലൂടെ ബിഹാറിലെ ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





