Business Economy Growth Kerala News Politics

കേരളത്തെ ഏവിയേഷന്‍ ലോജിസ്റ്റിക്‌സ് ഹബ്ബാക്കും: മുഖ്യമന്ത്രി വിഡി സതീശന്‍

കേരള സംസ്ഥാനത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷന്‍ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റുമെന്ന് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. വര്‍ധിച്ചു വരുന്ന വ്യോമയാന ആവശ്യകതകളും, കയറ്റുമതി ലോജിസ്റ്റിക്‌സുകളും വിനോദ സഞ്ചാര മേഖലകളിലെ സാധ്യതയും കണക്കിലെടുത്ത് സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക. ഇതിൻ്റെ പ്രാരംഭ പ്രവര്‍ത്തനത്തിനായി 200 കോടി രൂപ വകയിരുത്തിയെന്ന് അദ്ദേഹം പുതിയ സർക്കാരിൻ്റെ കന്നി ബജറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തു.

സേവന മേഖല, ഗ്ലോബല്‍ കാപ്പബിലിറ്റി സെൻ്റർ, ഹോസ്പിറ്റാലിറ്റി, വ്യോമയാന അനുബന്ധ വ്യാപാര സേവന മേഖലകള്‍ ഉള്‍ക്കൊള്ളുന്ന എയറോപാര്‍ക്ക്, എയ്‌റോസിറ്റി എന്നീ പദ്ധതികളും കൊണ്ടുവരും.

മിഷന്‍ സമുദ്ര എന്ന പദ്ധതിയിലൂടെ കേരളത്തിൻ്റെ 600 കിലോമീറ്റര്‍ വരുന്ന തീരദേശം, രണ്ട് അന്താരാഷ്ട്രാ തുറമുഖങ്ങള്‍, കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെൻ്റ് ടെര്‍മിനല്‍, ജലസ്രോതസ്സുകള്‍ എന്നിവ സംയോജിപ്പിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തെ മാരിടൈം ഭൂപടത്തില്‍ കൊണ്ട് വന്ന് ഉയര്‍ത്തുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
കേരളത്തെ പോര്‍ട്ട് സിറ്റിയാക്കി ഉയര്‍ത്തി, റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലഗതാഗതം, നിര്‍മ്മാണ മേഖല, ഗ്രീന്‍ ഫീല്‍ഡ് സിറ്റി എന്നിവ ബന്ധിപ്പിക്കാനും തീരുമാനമായി. വിഴിഞ്ഞം ടെര്‍മിനലിനെ രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് ബന്ധിപ്പിക്കാനായി ബാലരാമപുരം-വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍ പദ്ധതിയും പ്രഖ്യാപിച്ചു.

ശബരിമല, ഗുരുവായൂര്‍, കൊട്ടിയൂര്‍, തിരുവല്ലം ക്ഷേത്രങ്ങളില്‍ ദേശീയ തീര്‍ത്ഥാട കേന്ദ്രങ്ങളാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കേരളത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളേയും ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സിലൂടെ റോഡുകളുടെ പരിശോധന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ മകള്‍ക്കൊപ്പം എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിക്കും. ഇതിന്റെ ഭാഗമായി നഗരങ്ങളില്‍ രാത്രികാല പെട്രോളിങ്ങും ഉണ്ടാകും. സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കുന്നവര്‍ക്കെതിരെയുള്ള കേസുകള്‍ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകും.
ഉലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി കുറച്ചു. 40 ലക്ഷത്തിന് താഴെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതിയാണ് കുറച്ചത്. അതെസമയം 40 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനമുണ്ടായിരുന്ന നികുതി 15 ശതമാനമായി വര്‍ധിപ്പിച്ചു.

കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ ലൈറ്റ് മെട്രോ നടപ്പിലാക്കും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുപത് കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മലബാറില്‍ ലോക നിലവാരത്തിലുള്ള ഫുഡ്്‌ബോള്‍ സ്‌റ്റേഡിയം നിര്‍മ്മിക്കാനും ബജറ്റില്‍ പ്രഖ്യാപിച്ചു. അമ്പത് കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ബജറ്റില്‍ റബ്ബറിന്റെ താങ്ങുവില 200ല്‍ നിന്ന് 250 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *