ന്യൂഡൽഹി: ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ വികസന പദ്ധതികൾ രാജ്യത്തെ പരിസ്ഥിതിയെ ഗുരുതര പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി “പരിസ്ഥിതി ദുരന്തത്തിലേക്കുള്ള യാത്ര” തുടരുകയാണെന്നും രാജ്യത്തിൻ്റെ “പാരിസ്ഥിതിക മനഃസാക്ഷി വിചാരണ നേരിടുകയാണെന്നും” അദ്ദേഹം വിമർശിച്ചു.
ഗ്രേറ്റ് നിക്കോബാർ പദ്ധതിക്കെതിരായ വിമർശനം ശക്തമാക്കിയ ജയറാം രമേശ്, ജൈവവൈവിധ്യ സമ്പന്നമായ ദ്വീപിൻ്റെ ആവാസവ്യവസ്ഥയ്ക്ക് പദ്ധതി ഗുരുതര ഭീഷണിയാണെന്ന് ആവർത്തിച്ചു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകളുടെ സമാഹാരവും അദ്ദേഹം സമൂഹമാധ്യമമാ എക്‌സിലെ (X) പോസ്റ്റിലൂടെ പങ്കുവെച്ചു. സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പുകൾ, പാർലമെൻ്റിലെ ഇടപെടലുകൾ, വിവിധ കേന്ദ്രമന്ത്രിമാർക്ക് അയച്ച കത്തുകളും അവയ്ക്കുള്ള മറുപടികളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ദീർഘകാലമായി ആശങ്കകൾ ഉന്നയിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.





