ഭുവനേശ്വർ: ഒഡിഷയിലെ ആറ് ജില്ലകളിൽ പ്രളയസ്ഥിതി രൂക്ഷമായി തുടരുന്നു. 11.80 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സുബർണരേഖ നദിയിലെ ജലനിരപ്പ് ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തിൽ ബാലസോർ ജില്ലയിൽ അധികൃതർ ഉയർന്ന ജാഗ്രത പ്രഖ്യാപിച്ചു.
ഇന്ന് ഉച്ചയോടെ സംസ്ഥാനത്തെ മിക്ക നദികളിലെയും ജലനിരപ്പ് ഉയരുന്നത് കുറഞ്ഞിട്ടുണ്ടെന്ന് ഒഡിഷ റവന്യൂ-ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി പറഞ്ഞു. അതെസമയം സുബർണരേഖയിലെ ജലനിരപ്പ് ആശങ്കാജനകമായി ഉയരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭദ്രക്, ജാജ്പൂർ, മയൂർഭഞ്ജ് ജില്ലകളിലെ ഭരണകൂടങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ബാലസോർ ജില്ലാ കലക്ടറോട് പ്രത്യേക ജാഗ്രത പുലർത്താനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.
സുബർണരേഖയിലെ ജലനിരപ്പ് ഇനിയും ഉയർന്നാൽ ജനസാന്ദ്രത കൂടുതലുള്ള ബാലിയാപാൽ, ബസ്ത, ജലേശ്വർ തുടങ്ങിയ പ്രദേശങ്ങളെ പ്രളയം ഗുരുതരമായി ബാധിച്ചേക്കാമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
പ്രളയസാഹചര്യം അധികൃതർ നിരീക്ഷിച്ചുവരികയാണ്. ജനങ്ങളെ സുരക്ഷിതരാക്കുന്നതിനും പ്രളയത്തിൻ്റെ ആഘാതം കുറയ്ക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും അധികൃതർ അറിയിച്ചു.




