ജയ്പൂർ: ഇന്ത്യയുടെ സ്ഥാപിത ഫോസിൽ ഇതര വൈദ്യുതി ഉൽപാദനശേഷി 300 ജിഗാവാട്ട് പിന്നിട്ടതായി കേന്ദ്ര സർക്കാർ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. രാജ്യത്തെ ആകെ വൈദ്യുതി ഉൽപാദനശേഷിയുടെ 54 ശതമാനത്തിലധികമാണ് നിലവിൽ ഫോസിൽ ഇതര ഊർജസ്രോതസ്സുകളിൽ നിന്നുള്ളത്.
നവംബർ 2 മുതൽ 5 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ഭാരത് റിന്യൂവബിൾ എനർജി സമ്മിറ്റ് ആൻഡ് എക്‌സ്‌പോ (BRE Summit) 2026ന് മുന്നോടിയായി സംഘടിപ്പിച്ച ആദ്യ പ്രാദേശിക റോഡ്‌ഷോയായ ജയ്പൂർ പരിപാടിയിലാണ് നേട്ടം അവതരിപ്പിച്ചത്.
പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ മന്ത്രാലയത്തിൻ്റെ (MNRE) കണക്കുകൾ പ്രകാരം ജൂലൈ 31ന് ഇന്ത്യയുടെ സ്ഥാപിത ഫോസിൽ ഇതര വൈദ്യുതി ശേഷി 300.50 ജിഗാവാട്ടായി.
2030ഓടെ 500 ജിഗാവാട്ട് ഫോസിൽ ഇതര വൈദ്യുതി ശേഷി കൈവരിക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിൻ്റെ 60 ശതമാനത്തിലധികം ഇതിനോടകം തന്നെ പൂർത്തീകരിച്ചിരിക്കുകയാണ്.
രാജ്യത്തെ പുനരുപയോഗിക്കാവുന്ന ഊർജ മേഖലയിൽ നിക്ഷേപവും വികസന സാധ്യതകളും പ്രോത്സാഹിപ്പിക്കുന്നതിനും BRE Summit-ന് മുന്നോടിയായി വിവിധ മേഖലകളിൽ നിന്നുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിനുമാണ് പ്രാദേശിക റോഡ്‌ഷോകൾ സംഘടിപ്പിക്കുന്നത്.
രാജ്യത്തിൻ്റെ വൈദ്യുതി മേഖലയിലെ ഫോസിൽ ഇതര ഊർജത്തിൻ്റെ വിഹിതം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കിടയിലാണ് 300 ജിഗാവാട്ട് ശേഷി പിന്നിട്ടെന്ന നേട്ടം ഇന്ത്യ കൈവരിച്ചിരിക്കുന്നത്.




